അയൽവാസിയെ വെടിവെച്ചുകൊന്ന ശേഷം സ്വയം വെടിയുതിർത്ത് യുവാവ് ജീവനൊടുക്കി; സംഭവം പാലക്കാട്ട്

പാലക്കാട്: കരിമ്പ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ മരുതുംകാട് പഴയ സ്‌കൂളിനു സമീപം രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച നിലയില്‍. മരുതുംകാട് വീട്ടില്‍ പരേതയായ തങ്കയുടെ മകന്‍ ബിനു(42), ബിനുവിന്റെ അയല്‍വാസി, മരുതുംകാട് കളപ്പുരയ്ക്കല്‍ ഷൈലയുടെ മകന്‍ നിധിന്‍ (26) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. (ചിത്രത്തിൽ നിധിന്റെ മൃതദേഹം കണ്ടെത്തിയ വീട്, ഇൻസെെറ്റിൽ ബിനുവും നിധിനും)
.

നിധിനെ വെടിവെച്ച ശേഷം ബിനു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പാലക്കാട് എസ്പി പറഞ്ഞു. രണ്ട് മൃതദേഹങ്ങളിലും വെടിയേറ്റതിന്റെ പാടുകളുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

റോഡിലാണ് ബിനുവിന്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടന്‍തോക്കുമുണ്ടായിരുന്നു. ഇതിന് സമീപത്തെ വീടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിലൊരാള്‍, ബിനുവിന്റെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് നിധിന്റെ മൃതദേഹം കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം.

കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി. വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെ കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിധിൻ്റെ മൃതദേഹവും കണ്ടെത്തിയത്. ഇരുവരും കൂലിപണിക്കാരാണെന്നും തമ്മിൽ തർക്കമുള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു.

Updating..

Share
error: Content is protected !!