ശുചിമുറിയിലെ ദൃശ്യം കാണാൻ പ്രത്യേക ആപ്പ്, പലർക്കും വിലയേറിയ സമ്മാനം; ഫോണിൽ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ
ന്യൂഡൽഹി: വിദ്യാർഥികളുടെ പീഡനപരാതിയെത്തുടർന്ന് അറസ്റ്റിലായ വസന്ത്കുഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മുൻ ചെയർമാൻ സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഫോണിൽനിന്ന് എയർഹോസ്റ്റസുമാർ ഉൾപ്പെടെ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തിയെന്ന് പൊലീസ്. അതിൽ, സ്ഥാപനത്തിൽ പഠിച്ചിരുന്ന പെൺകുട്ടികളുടെയും ജീവനക്കാരുടെയും ചിത്രങ്ങളുമുണ്ട്. പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ ശുചിമുറികളുടെ മുന്നിൽ ഉൾപ്പെടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കാണുന്നതിനുള്ള ആപ്പും ഫോണിലുണ്ടായിരുന്നു. എന്നാൽ, ആരോപണങ്ങളോടു കൃത്യമായ പ്രതികരിക്കാത്ത സ്വാമി ചോദ്യങ്ങൾക്കു വിചിത്രമായ മറുപടികളാണു നൽകുന്നതെന്ന് പൊലീസ് പറഞ്ഞു.
എയർഹോസ്റ്റസുമാർക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു ചൈതന്യാനന്ദയുടെ അശ്ലീല ചാറ്റുകൾ. പ്രതി പശ്ചാത്താപത്തിന്റെ ഒരു ലക്ഷണവും കാണിച്ചില്ലെന്നും നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. “അയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയ നിരവധി ചാറ്റുകളിൽ പലതും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഈ സംഭാഷണങ്ങളിൽ ചിലതിൽ, അയാൾ യുവതികളോട് തന്നെ വശീകരിക്കാനാണ് ആവശ്യപ്പെടുന്നത്’’ – അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വയം പ്രഖ്യാപിത ആൾദൈവം തന്റെ ഓഫിസ് ഒരു ആഡംബര സ്യൂട്ടായാണ് രൂപകൽപന ചെയ്തിരുന്നത്. യുവതികളെ വശീകരിക്കാൻ വിലയേറിയ സമ്മാനങ്ങളും അദ്ദേഹം നൽകി. ഒളിവിൽ കഴിയുമ്പോൾ, ലണ്ടനിൽ നിന്നുള്ള ഒരു ഫോൺ നമ്പർ ചൈതന്യാനന്ദ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ഉത്തരാഖണ്ഡിൽ നിന്ന് ചൈതന്യാനന്ദയുടെ സഹായികളിൽ ഒരാളെ അറസ്റ്റ് ചെയ്തു.


