ദുരന്ത റാലി: വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി; ആയിരത്തിലധികം പേർ ആശുപത്രിയിൽ – വിഡിയോ

ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ചു. ഇതിൽ ആറ് കുട്ടികളും ഉൾപ്പെടും. പരിക്കേറ്റ ആയിരത്തിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അറുപത് വയസ്സുകാരനായ ഓട്ടോ ഡ്രൈവറും മരിച്ചിട്ടുണ്ട്. കരൂരി‍ൽ നടന്ന റാലിക്കിടെയാണ് അപകടം. നിരവധി പേർ കുഴഞ്ഞുവീണുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. മൂന്നു കുട്ടികളെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്ന് കരൂർ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
.


.
ഉച്ചക്ക് 1.30ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടിയിലേക്ക് വിജയ് എത്തിയത് 5 മണിക്കൂർ വൈകിയാണ്. രാവിലെ ആറ് മണിമുതൽ തന്നെ പരിപാടി സ്ഥലത്തേക്ക് ആളുകൾ എത്തി തുടങ്ങിയരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് കരുതിയിരുന്ന പരിപാടിയിൽ നാൽപ്പതിനായിരത്തിലധികം പേർ എത്തിയെന്നാണ് പ്രാഥമിക നിഗമനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
.


.

ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ഗർഭിണികളായ സ്ത്രീകളുൾപ്പെടെ പരിപാടിക്കെത്തിയിരുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാനും ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാനും മൈക്കിലൂടെ അഭ്യര്‍ഥിച്ചു.
.


.

പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി.

സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്നും അടിയന്തര ചികിത്സകൾ ലഭ്യമാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് മന്ത്രിമാർ സ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ പുലർച്ചെ തിരുച്ചി വഴി കരൂരിൽ എത്തും.
.


.
ജനങ്ങൾക്ക് ആവശ്യമായ അടിയന്തര ചികിത്സകൾ ലഭ്യമാക്കാനും രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻ മന്ത്രി വി. സെന്തിൽ ബാലാജിയെയും, മന്ത്രി മാ. സുബ്രഹ്മണ്യനെയും നിയോഗിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ നിർദ്ദേശം നൽകി. അവിടത്തെ സ്ഥിതി എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എ.ഡി.ജി.പി.യുമായും സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾ സഹകരിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. ട്രിച്ചി, ഡിണ്ടിഗൽ ജില്ലാ കളക്ടർമാരോടും കരൂരിലേക്ക് പോകാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. പരിപാടിയിൽ വലിയ സുരക്ഷാവീഴ്ചയുണ്ടായതായി പൊലീസ് അറിയിച്ചു. എന്നാൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിജയ് കുറ്റപ്പെടുത്തി.
.


.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതോടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പോലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു. ഇതിനിടെയാണ് ആളുകൾ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീണത്.
.

Share
error: Content is protected !!