‘ഫലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല, ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചവർക്ക് മറുപടി നൽകും’; വെല്ലുവിളിച്ച് നെതന്യാഹു
ജറുസലം: ഫലസ്തീനു രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഫലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം.
‘‘നിങ്ങൾ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നൽകുകയാണ്. ജോർദാൻ നദിയുടെ പടിഞ്ഞാറു ഭാഗത്ത് ഫലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസിൽ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നൽകും’’–നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.
ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളും യുഎസിന്റെ മുഖ്യസഖ്യകക്ഷികളും ഫലസ്തീനു രാഷ്ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടൻ, കാനഡ,ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടാകും. ഫ്രാൻസിൽ ആഭ്യന്തര മന്ത്രാലയ ഉത്തരവു ലംഘിച്ച് ഇന്നു ടൗൺ ഹാളുകളിൽ ഫലസ്തീൻ പതാക ഉയർത്താൻ ഒട്ടേറെ മേയർമാർ തീരുമാനിച്ചു.
അതിനിടെ ഗസയിൽ ഇസ്രായേലിൻ്റെ കൂട്ടകുരുതി തുടരുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 65,283 പേർ കൊല്ലപ്പെട്ടു. ഗസ സിറ്റിയിൽ ശേഷിക്കുന്ന പാർപ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകർക്കുന്നതു തുടരുന്ന ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 46 ഫലസ്തീൻകാർ കൊല്ലപ്പെട്ടു. ഗസ സിറ്റിയിലെ അഭയാർഥിക്യാംപിലെ ബോംബാക്രമണത്തിലാണ് 19 സ്ത്രീകളടക്കം 40 പേർ കൊല്ലപ്പെട്ടന്നു ഷിഫ ആശുപത്രി അധികൃതർ അറിയിച്ചു.


