ആക്രമണങ്ങളെ ഒറ്റക്കെട്ടായി നേരിടും; ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രതിരോധ സംവിധാനം രൂപീകരിക്കുന്നു
ദോഹ: ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നു. ഇതിനായി ഒരു സംയുക്ത പ്രതിരോധ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ജിസിസി സുപ്രീം കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു.
യോഗത്തിന്റെ അധ്യക്ഷനായ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സംയുക്ത പ്രതിരോധ സമിതിയുടെ അടിയന്തര യോഗം വിളിക്കാൻ നിർദ്ദേശം നൽകി. റിയാദ് ആസ്ഥാനമായുള്ള സംയുക്ത സൈനിക കമാൻഡിനാണ് ഏകീകൃത പ്രതിരോധ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്.
2013 ഡിസംബറിൽ സ്ഥാപിതമായ സംയുക്ത സൈനിക കമാൻഡ്, ആറ് ജിസിസി രാജ്യങ്ങൾ ചേർന്നുള്ള ഒരു സംരംഭമാണ്. ഇസ്രായേൽ ആക്രമണത്തിനെതിരെ ഖത്തർ സ്വീകരിച്ച നിലപാടുകൾക്ക് യോഗം പൂർണ്ണ പിന്തുണ നൽകി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ്, യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.


