വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: റാപ്പർ വേടൻ അറസ്റ്റിൽ
കാക്കനാട്: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ് ഗായകൻ ഹിരൺദാസ് മുരളിയെ (വേടൻ) തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം വിട്ടയക്കും.
പരസ്പര സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു താനും പരാതിക്കാരിയും തമ്മിലെന്നാണ് വേടൻ പൊലീസിനോടു പറഞ്ഞത്. പിന്നീട് അസ്വാരസ്യങ്ങൾ ഉണ്ടായപ്പോഴാണു ബലാൽസംഗം ചെയ്തെന്ന ആരോപണം ഉന്നയിച്ചതെന്നും വേടന്റെ മൊഴിയിലുണ്ടെന്നാണ് വിവരം. താനും പരാതിക്കാരിയും തമ്മിൽ 2021 മുതൽ 2023 വരെ നല്ല ബന്ധത്തിലായിരുന്നു. സൗഹൃദത്തിനു മുൻകയ്യെടുത്തത് പരാതിക്കാരി തന്നെയാണ്. ഒട്ടേറെ തവണ പലയിടങ്ങളിൽ ഒരുമിച്ചു താമസിച്ചിട്ടുണ്ടെന്നും വേടൻ പൊലീസിനോടു പറഞ്ഞു.
ഇന്നലെ 6 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ച വേടനോട് ഇന്നു രാവിലെ വീണ്ടും ഹാജരാകാൻ നിർദേശിച്ചിരുന്നു. അറസ്റ്റുണ്ടായാൽ ഒരു ലക്ഷം രൂപയുടെ ബോണ്ടും സമാന തുകയ്ക്കു രണ്ടുപേരുടെ ജാമ്യത്തിലും വിട്ടയയ്ക്കണമെന്ന് നേരത്തേ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.


