‘ഭർത്താവിൻ്റെ പിതാവും സഹോദരനും കുളിമുറി ദൃശ്യം പകർത്തി, ക്രൂരമായി മർദിച്ചു’: പരാതിയുമായി ബിജെപി എംപിയുടെ സഹോദരി – വിഡിയോ

ന്യൂഡൽഹി: ഭർതൃകുടുംബം ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയുമായി ഉത്തർപ്രദേശിലെ ഫറുഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്ത്. ഭർതൃപിതാവ് ലക്ഷ്മണ്‍ സിങ്, ഭർതൃസഹോദരന്മാരായ രാജേഷ്, ഗിരിഷ് എന്നിവർ മർദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്.

താൻ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭർത്താവിന്റെ സഹോദരനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും എതിർത്തപ്പോൾ ഭർതൃപിതാവ് മർദിക്കുകയും ചെയ്തെന്ന് യുവതി പരാതിയിൽ പറയുന്നു. തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വടികൊണ്ടു അടിച്ചതായും പരാതിയിൽ പറയുന്നു. ഭർതൃ സഹോദരന്മാരായ രാജേഷ് കത്തി ഉപയോഗിച്ചു കയ്യിൽ പരുക്കേൽപ്പിച്ചെന്നും ഗിരിഷ് ഇരുമ്പ് വടി ഉപയോഗിച്ചു മർദിച്ചെന്നും യുവതി പറഞ്ഞു.

‘‘രണ്ടു പെൺകുട്ടികളായതിനാൽ ഭർതൃവീട്ടുകാർ വർഷങ്ങളായി എന്നെ ഉപദ്രവിക്കുകയാണ്. എന്നെ ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്’’, റീന രാജ്പുത്ത് പരാതിയിൽ പറയുന്നു. യുവതിയെ മർദിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.

Share
error: Content is protected !!