ഇക്കോണമി ക്ലാസ് ഒഴികെ വിമാനയാത്ര ചെലവേറും; പ്രീമിയം യാത്രകൾക്ക് ജിഎസ്ടി 18%
ന്യൂഡൽഹി: ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിമാനയാത്രകൾക്ക് മാത്രമല്ല സാധാരണക്കാർ ഉപയോഗിക്കാറുള്ള പ്രീമിയം ഇക്കോണമി ടിക്കറ്റുകളുടെയും നികുതി 18 ശതമാനമായി ഉയരും. നിലവിൽ ഇവയ്ക്ക് 12 ശതമാനമാണ് നികുതി. എയർ ഇന്ത്യയ്ക്കു മാത്രമാണ് ഇന്ത്യയിൽ പ്രീമിയം ഇക്കോണമി ക്ലാസുള്ളത്.
പ്രീമിയം യാത്രകൾക്ക് നികുതി കൂട്ടിയതിനെതിരെ രാജ്യാന്തര വ്യോമഗതാഗത സംഘടന (അയാട്ട) രംഗത്തെത്തി. നികുതി വർധിപ്പിക്കാനുള്ള തീരുമാനം ന്യായീകരിക്കാവുന്നതല്ലെന്നും ഗുണം ചെയ്യില്ലെന്നും അയാട്ട അഭിപ്രായപ്പെട്ടു.
ലോകത്തെ 350 വിമാനക്കമ്പനികൾ അംഗമായിട്ടുള്ള ട്രേഡ് അസോസിയേഷനാണ് അയാട്ട എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ. 2017ൽ 8.6% സേവനനികുതി ഉണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ 18% ജിഎസ്ടിയെന്ന് അയാട്ട റീജനൽ വൈസ് പ്രസിഡന്റ് ഷെൽഡൻ ഹീ പറഞ്ഞു.


