ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി, പുതുതലമുറയ്ക്ക് വഴികാട്ടി- മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച മുൻകൈ വിവരണാതീതമാണ്. പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആത്മാഭിമാനം തിരിച്ചു പിടിക്കാൻ വലിയ പ്രവർത്തനമാണ് എസ്എൻഡിപി നടത്തിയത്.
.
സമൂഹത്തിൽ വർഗീയത പടർത്തി മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങൾ അനാചാരങ്ങളെല്ലാം തൂത്തെറിയാൻ കഴിഞ്ഞത് നവോത്ഥാന ആശയങ്ങൾ ശക്തമായി പ്രചരിപ്പിച്ചതിന്റെ ഭാഗമായാണ്. എന്നാൽ ഇവിടെയും അത്തരത്തിൽ പിന്തിരിപ്പൻ ആശയങ്ങൾ വേരുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
വർഗീയത ഏത് രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമായ ഒന്നാണ്. അത് സമൂഹത്തെ ആകെ നശിപ്പിക്കും. അതുകൊണ്ട് തന്നെ വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് കഴിയേണ്ടതുണ്ട്.
കേരളത്തിൽ വെളിച്ചം പകർന്ന ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ പാടുപെടുന്നത് കാണാൻ കഴിയും. വർഗീയതയുടെ വിഷം ചീറ്റാൻ ഗുരുവിന്റെ തന്നെ ദർശനങ്ങളെ ദുരുപയോഗിക്കാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ ശ്രീനാരായണ ഗുരു എന്നും വർഗീയതയെ എതിർത്തിരുന്നു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്- മുഖ്യമന്ത്രി പറഞ്ഞു.


