‘ശ്രദ്ധിക്കുക, ഒരു യുവതി ജീവനൊടുക്കുമെന്ന് പറഞ്ഞ് വിളിച്ചു പറ‍ഞ്ഞു, നമ്പർ ഇതാണ്’; തേടി പിടിച്ച് പൊലീസ് എത്തിയപ്പോൾ യുവതി ഫാനിൽ തൂങ്ങിയാടുന്ന നിലയിൽ, ഉടൻ ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി..

ബാലുശ്ശേരി: ശ്രദ്ധിക്കുക, നിങ്ങളുടെ സ്റ്റേഷൻ പരിധിയിലെ ഒരു യുവതി ജീവനൊടുക്കുമെന്ന് പറഞ്ഞ് വിളിച്ചു പറ‍ഞ്ഞിട്ടുണ്ട് നമ്പർ ഇതാണ്. പയ്യോളി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ് ലഭിച്ച ഉടൻ ബാലുശ്ശേരി സ്റ്റേഷനിൽ ജിഡി ചാർജിൽ ഉണ്ടായിരുന്ന സീനിയർ സിപിഒ ഗോകുൽ രാജ് വിവരം ഇൻസ്പെക്ടർ ടി.പി.ദിനേശിനു കൈമാറി. വിവരം കേട്ട ഇൻസ്പെക്ടർ ഉടൻ പുറപ്പെടാൻ നിർദേശം നൽകി. ഫോൺ നമ്പറുള്ള കൃത്യമായ ലൊക്കേഷൻ കണ്ടെത്താനായി ശ്രമം. യുവതി കണ്ണാടിപ്പൊയിൽ ഭാഗത്താണെന്നു മനസ്സിലാക്കി ആ ഭാഗത്തേക്കു കുതിച്ചു. അതിനിടയിൽ ലൊക്കേഷൻ കട്ടായി. എങ്കിലും യുവതി ഫോൺ എടുത്തതോടെ അവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനായി ശ്രമം. ആരും ഇവിടേക്കു വരേണ്ടെന്നായി യുവതി.

ഞങ്ങൾ വരില്ലെന്നും എന്താണു കാര്യമെന്നും ചോദിച്ച് സംഭാഷണം ദീർഘിപ്പിക്കാനായി ഇൻസ്പെക്ടറുടെ ശ്രമം. ഒരു വീടിനു സമീപമെത്തിയപ്പോൾ കുഞ്ഞ് കരയുന്ന ശബ്ദം. വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടന്നപ്പോൾ യുവതി ഫാനിൽ തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ഇൻസ്പെക്ടർ ടി.പി.ദിനേശ് യുവതിയെ പിടിച്ച് ഉയർത്തി. മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് കെട്ടഴിച്ച് ഇവരെ താഴെ ഇറക്കി പൊലീസ് ജീപ്പിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 9 മാസം പ്രായമുള്ള കുഞ്ഞിനെ, ഭർത്താവിന്റെ കുടുംബത്തെ ഏൽപിച്ചു. ‘‘ജീവനൊടുക്കിയ ശേഷം ഒട്ടേറെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നവരാണ് ഞങ്ങൾ, എന്നാൽ ഇത്തരമൊരു സന്ദർഭം അപൂർവമാണ്.’’ രക്ഷാ ദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥർ പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 കൂടിയാണ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ജിഡി ചാര്‍ജ് ഗോകുല്‍രാജിന് പയ്യോളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നതായിരുന്നു സന്ദേശം.

സ്ത്രീ തന്നെയാണ് പയ്യോളി സ്റ്റേഷനിലേയ്ക്ക് ഇക്കാര്യം വിളിച്ചറിയച്ചത്. സ്ത്രീയുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു മനസ്സിലാക്കി ഒട്ടും സമയം കളയാതെ സ്ത്രീയുടെ ഫോണിലേക്ക് ജിഡി ചാര്‍ജായിരുന്ന ഗോകുല്‍രാജ് ബന്ധപ്പെട്ടു. കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന അവര്‍ തീര്‍ത്തും നിഷേധാത്മകമായാണ് സംസാരിച്ചത്. ഫോണിലൂടെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് തുനിയാൻ കാരണമെന്ന് ഫോണ്‍ സംഭാഷണത്തിലൂടെ മനസ്സിലാക്കിയ ഗോകുൽരാജ് വിവരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി.പി. ദിനേശിനെ അറിയിച്ചു.

അദ്ദേഹവും സംഘവും ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് ലൊക്കേഷന്‍ മനസ്സിലാക്കി സ്ത്രീയുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. വീട് അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു. വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയ പൊലീസ് സംഘം കണ്ടത് മുറിയില്‍ തുണിയില്‍ തൂങ്ങിനില്‍ക്കുന്ന സ്ത്രീയെയാണ്. ഇവരുടെ ഒന്‍പതുമാസം മാത്രം പ്രായമുള്ള മകളും സമീപത്തുണ്ടായിരുന്നു. തുണി അറുത്തുമാറ്റി സ്ത്രീയെ രക്ഷിക്കുകയും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയെ സുരക്ഷിതമായി പിതാവിന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള സ്ത്രീ സുഖം പ്രാപിച്ചുവരുന്നു. (ചിത്രത്തിൽ ആത്മഹത്യയ്ക്കു ശ്രമിച്ച സ്ത്രീയുടെ കുട്ടിയുമായി പൊലീസ് സംഘം)

Share
error: Content is protected !!