സ്വർണവിലയിലും ട്രംപ് ഷോക്ക്! കേരളത്തിൽ ഇന്നും കുതിപ്പ്

സ്വർണവിലയിൽ വൻ മുന്നേറ്റത്തിന് വഴിയൊരുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങൾ. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനുമേൽ തന്റെ സ്വാധീനം കടുപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ഡോളറിനും ബോണ്ടിനും ഓഹരിക്കും തിരിച്ചടിയാവുകയും അവസരം മുതലെടുത്ത് സ്വർണവില കുതിക്കുകയുമാണ്.

ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ‘വിശ്വാസ്യത’യ്ക്ക് കോട്ടംതട്ടാൻ ട്രംപിന്റെ ഇടപെടലുകൾ ഇടയാക്കുമെന്ന ആശങ്കയാണ് ഡോളറിനും ബോണ്ടിനും മറ്റും തിരിച്ചടിയാകുന്നത്. ഈ അവസരത്തിൽ സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നത് വില കൂടാനും ഇടയാക്കുന്നു.

600 പോയിന്റ് ഇടിഞ്ഞ് സെൻസെക്സ്
രാജ്യാന്തരവില ഇന്നലത്തെ 3,372 ഡോളറിൽ നിന്ന് ഔൺസിന് ഇന്ന് 3,399 ഡോളർ വരെ ഉയർന്നത് കേരളത്തിലും വില കൂടാനിടയാക്കി. നിലവിൽ 3,390 ഡോളറിൽ വ്യാപാരം പുരോഗമിക്കുകയാണ്. രൂപ ഇന്ന് ഡോളറിനെതിരെ 17 പൈസ ഉയർന്ന് 87.51ൽ ആണ് വ്യാപാരം തുടങ്ങിയത്. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നു സ്വർണവില വൻതോതിൽ ഉയരുമായിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഗ്രാമിന് 15 രൂപ ഉയർന്ന് 9,405 രൂപയായി. രണ്ടാഴ്ചയത്തെ ഇടവേളയ്ക്കുശേഷമാണ് ഗ്രാം വില 9,400 രൂപ ഭേദിക്കുന്നത്. പവന് 120 രൂപ വർധിച്ച് വില 75,240 രൂപയിലെത്തി. ഓഗസ്റ്റ് എട്ടിന് കുറിച്ച ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമാണ് നിലവിലെ റെക്കോർഡ്. അതായത്, പുതിയ ഉയരത്തിലേക്ക് ഗ്രാം വില 65 രൂപ മാത്രം അകലെ; പവൻ 520 രൂപയും. 

Share
error: Content is protected !!