രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വസതിയില്‍ തുടരുന്നു, ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും

തിരുവനന്തപുരം: ആരോപണങ്ങൾക്ക് നടുവിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അടൂരിലെ വസതിയില്‍ തുടരുന്നു. ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. നിയമസഭാ മണ്ഡലമായ പാലക്കാട്ടേക്ക് പോകുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനാല്‍ മണ്ഡലത്തിലെത്തിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

ബിജെപിയും സിപിഎമ്മും എംഎല്‍എയെ തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പെട്ടെന്ന് പാലക്കാട്ടേക്ക് പോകേണ്ടെന്നും രാഹുല്‍ അനുകൂലികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കുമെന്നും നിലവിൽ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ എന്നും ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍ പ്രതികരിച്ചിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ തർക്കം ഒഴിവാക്കണമെന്ന് കോൺ​ഗ്രസിൽ ആവശ്യം. ഇക്കാര്യം കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടി യോ​ഗത്തിൽ നിർദേശം നൽകി. ഓൺലൈനായി ചേർന്ന യോഗത്തിലായിരുന്നു നിർദേശങ്ങൾ ഉന്നയിച്ചത്. യോ​ഗത്തിൽ പാർട്ടി എടുത്ത നടപടി നേതാക്കൾ ശരിവച്ചു. രാഹുലിൻ്റെ രാജിയും സസ്പെൻഷനുമായും ബന്ധപ്പെട്ട് പലതരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ നടക്കുന്നത്.

Share
error: Content is protected !!