മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിൽ വയോധികന്‍ മരിച്ചനിലയിൽ; മരണം ഷോക്കേറ്റെന്ന് സംശയം

കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണന്‍ മരിച്ചതെന്നാണ് സംശയം.

മെഡിക്കല്‍ കോളജില്‍ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

പ്രദേശത്ത് നിന്ന് നേരത്തേയും കുട്ടികള്‍ക്ക് ഷോക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കണ്ണന്റെ മരണത്തിന് കാരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമന്‍ ആരോപിച്ചു.

പരേതയായ മല്ലികയാണ് കണ്ണന്റെ ഭാര്യ. മക്കൾ: ദളിത് പ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ലിജു കുമാര്‍, ലിനി പ്രമോദ്, പരേതനായ ലിജേഷ്. സഹോദരങ്ങൾ; പ്രഭാകരന്‍, നാണു, മാതാ, നാരായണി, ലക്ഷമി.

Share
error: Content is protected !!