സുരേഷ് ഗോപിക്കെതിരെ അന്വേഷണം; സഹോദരന് തൃശൂരും കൊല്ലത്തുമായി ഇരട്ട വോട്ട്

കൊല്ലം: കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്തു വന്നത്. കുടുംബവീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്ത് സുഭാഷ് ഗോപിയുടെ വോട്ടുള്ളത്. ഇരവിപുരം മണ്ഡലത്തിലെ 84–ാം നമ്പർ ബൂത്തിലാണ് വോട്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. സുരേഷ് ഗോപി തൃശൂരിലേക്കു വോട്ടു മാറ്റിയതിൽ വിവാദമുയർന്നതിനു പിന്നാലെയാണ് സഹോദരനെതിരെ ഇരട്ട വോട്ട് ആരോപണവും.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റി ചേർത്തതിൽ അന്വേഷണം നടത്തും. വോട്ടു മാറ്റിയത്  നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന്  ചൂണ്ടിക്കാണിച്ചു കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എൻ.പ്രതാപൻ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയ്ക്കു പരാതി നൽകിയിരുന്നു. പരാതി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് നിയമോപദേശം തേടുമെന്നും കമ്മിഷണർ വ്യക്തമാക്കി.

തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡലത്തിലെ 115–ാം നമ്പർ ബൂത്തിൽ വോട്ട് ചേർത്തതെന്ന് പരാതിയിൽ പറയുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേപടി തുടരുന്നെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണെന്നും പരാതിയിൽ പറയുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകും.

 

Share

13 thoughts on “സുരേഷ് ഗോപിക്കെതിരെ അന്വേഷണം; സഹോദരന് തൃശൂരും കൊല്ലത്തുമായി ഇരട്ട വോട്ട്

Comments are closed.

error: Content is protected !!