മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയം, സ്വകാര്യ ഭാഗം മുറിച്ചെടുത്തു, ഡാമിൽ തള്ളി; ക്രൂരമായ കൊലപാതകം

ബെർഹാംപൂർ: മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസ്സുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. ഗോപാൽ എന്ന യുവാവാണു കൊല്ലപ്പെട്ടത്.

യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തതിനു പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഇന്നു രാവിലെയാണു പൊലീസ് മൃതദേഹം റിസർവോയറിൽനിന്നു കണ്ടെടുത്തത്. 

യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നാണ് അതിക്രൂര കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ‘ബ്ലാക്ക് മാജിക്ക്’ മൂലമാണിതെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികളുടെ ആക്രമണം പേടിച്ചു യുവാവ് കുടുംബാംഗങ്ങളോടൊപ്പം സ്ഥലം വിട്ടിരുന്നു.

എന്നാൽ ശനിയാഴ്ച തന്റെ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനായി ഗ്രാമത്തിൽ എത്തിയതായിരുന്നു യുവാവ്. ഇതിനിടെയാണു ആക്രമണം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി  അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി 14 ഗ്രാമവാസികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Share
error: Content is protected !!