പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കരുത്, വാർത്ത അടിസ്ഥാനരഹിതമെന്ന് പി.കെ. ശ്രീമതിയും എം.വി ഗോവിന്ദനും
തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിക്ക് അസാധാരണ വിലക്കേർപ്പെടുത്തി സിപിഎം കേരളഘടകം. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയിൽ കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻകഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് വ്യക്തമാക്കിയത്.
.
മധുര പാർട്ടികോൺഗ്രസിൽ ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്കും കശ്മീരിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്കും ഇതേ ഇളവ് ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച സെക്രട്ടേറിയറ്റ് യോഗം തുടങ്ങുമ്പോൾ ഇവിടെ നിങ്ങൾക്ക് പ്രത്യേക ഇളവൊന്നും നൽകിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി പറഞ്ഞു.
എന്നാൽ, ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനുമായും സംസാരിച്ചപ്പോൾ യോഗത്തിൽ വിലക്കൊന്നും അറിയിച്ചിരുന്നില്ലെന്ന് ശ്രീമതി മറുപടി പറഞ്ഞു. പാർട്ടി കോൺഗ്രസിൽ പ്രായപരിധിയിൽ നൽകിയ ഇളവ് കേന്ദ്രകമ്മിറ്റിക്കുമാത്രമേ ബാധകമാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ മറ്റാരും ഒന്നും പറഞ്ഞില്ല.
.
വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ശ്രീമതി പങ്കെടുത്തില്ല. ശനിയാഴ്ച സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. കേന്ദ്രകമ്മിറ്റിയിൽനിന്ന് പ്രായപരിധികാരണം പുറത്തായവരെ സംസ്ഥാനസമിതിയിൽ ക്ഷണിതാക്കളാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എ.കെ. ബാലനടക്കം ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആ പരിഗണനയിലാണ് ശ്രീമതിക്കും സംസ്ഥാനകമ്മിറ്റി യോഗത്തിൽ അവസരം നൽകിയത്. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാനത്ത് പ്രത്യേകം ചുമതല ഏൽപ്പിക്കാറുണ്ട്. ശ്രീമതിക്ക് അത്തരമൊരു ചുമതലയും നൽകേണ്ടെന്നാണ് തീരുമാനം.
.
അതേസമയം പി.കെ. ശ്രീമതിക്ക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗങ്ങളിൽ വിലക്കേർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പി.കെ. ശ്രീമതിയും രംഗത്തെത്തി. കേരളത്തിലെ നേതൃയോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. വിലക്ക് ഉണ്ടെങ്കിൽ പറയേണ്ടതു പാർട്ടി ജനറൽ സെക്രട്ടറി ആണെന്നും മുഖ്യമന്ത്രി അല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. വാർത്ത തീർത്തും അടിസ്ഥാനരഹിതം എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.
.
തനിക്കെതിരെ വിരോധമുള്ളവരാണ് ഇതിനു പിന്നിലെന്ന് പി.കെ.ശ്രീമതി പറഞ്ഞു. തനിക്കോ മുഖ്യമന്ത്രിക്കോ അവമതിപ്പുണ്ടാക്കുക എന്നതാണു ലക്ഷ്യം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമെന്നും ശ്രീമതി വ്യക്തമാക്കി. ‘‘മുഖ്യമന്ത്രി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാ ഇതു പറയുന്നത്. പാർട്ടി സെക്രട്ടറി അല്ലേ പറയേണ്ടത്, അല്ലെങ്കിൽ അഖിലേന്ത്യ നേതൃത്വമല്ലേ പറയേണ്ടത്. ശ്രീമതി പങ്കെടുക്കുന്നതിൽ മുഖ്യമന്ത്രിക്കെന്താ പ്രശ്നം’’ – ഗോവിന്ദൻ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.