കോട്ടയം ഇരട്ടക്കൊല: ഫോൺ ഓൺചെയ്തത് കെണിയായി, പിന്നാലെ പ്രതി പടിയിൽ; കൊലക്ക് കാരണം യുവതി ഉപേക്ഷിച്ചതിലുള്ള വിരോധമെന്ന് സൂചന
കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലക്കേസിൽ പ്രതി അസം സ്വദേശിയായ അമിത് ഒറാങ്ങിനെ ഇന്ന് (ബുധനാഴ്ച) പുലർച്ചെയാണ് തൃശ്ശൂരിൽനിന്ന് പോലീസ് പിടികൂടിയത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ ഒളിവിലുള്ള പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുകയായിരുന്നു. (ചിത്രത്തിൽ പ്രതി അമിത്, കൊല്ലപ്പെട്ട ദമ്പതികൾ)
മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് സൂചന. ഇയാൾ നേരത്തെ വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നു. ഈ സമയത്ത് ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവതി ഉപേക്ഷിച്ച് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയം ഉടമ വിജയകുമാറിനോട് പ്രതിക്കുണ്ടായിരുന്ന പക കൊലയ്ക്ക് കാരണമായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്.
.
വളരെ സൂത്രശാലിയായിരുന്നു പ്രതിയെന്ന് പോലീസ് പറയുന്നു. പത്തിലധികം മൊബൈൽ ഫോണുകളും സിമ്മുകളും പ്രതിയുടെ പക്കലുണ്ടായിരുന്നു. പലപ്പോഴും മൊബൈൽ ഫോണുകൾ മാറിമാറിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് അന്വേഷണത്തിൽ പോലീസിനെ കുഴപ്പിച്ചിരുന്നു. കൃത്യത്തിന് ശേഷം കൊല്ലപ്പെട്ട വിജയകുമാറിന്റേയും ഭാര്യ മീരയുടേയും മൊബൈൽ ഫോണുകൾ പ്രതി എടുത്തിരുന്നു. ഇതിൽ ഒരു മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. ഫോണിൽനിന്ന് ഗുഗിൾ അക്കൗണ്ട് ലോഗൗട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഫോൺ ഓൺ ചെയ്തത്. ഫോണുമായി ഗൂഗിൾ അക്കൗണ്ട് സിങ്ക് ചെയ്തിരിക്കുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ, ഇത് പോലീസിന് പിടിവള്ളിയായി. ഉടനടി തന്നെ അന്വേഷണ സംഘം പ്രവൃത്തിക്കുകയും പ്രതി പിടിയിലാകുകയുമായിരുന്നു.
.
പിടികൂടിയതിനു പിന്നാലെ ആദ്യഘട്ടം ചോദ്യംചെയ്യൽ നടത്തി. പ്രതി കുറ്റകൃത്യം സമ്മതിച്ചതായാണ് ലഭിക്കുന്ന വിവരം. എന്തിനായിരുന്നു ക്രൂര കൊലപാതകം നടത്തിയതെന്ന വിവരമാണ് പോലീസ് പ്രതിയിൽനിന്ന് തേടുന്നത്. വിജയകുമാറിന്റെ ഓഡിറ്റോറിയത്തിൽ അമിത് ഒറാങ് മൂന്ന് വർഷത്തോളം സെക്യൂരിറ്റി ആയി ജോലിചെയ്തിരുന്നു. ഇതേസമയത്ത് അന്യസംസ്ഥാനത്തൊഴിലാളിയായ യുവതി വിജയകുമാറിന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. അമിതും യുവതിയും ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. നിയപരമായി വിവാഹം കഴിഞ്ഞിട്ടില്ലെങ്കിലും യുവതി തന്‍റെ ഭാര്യ ആയിരുന്നുവെന്നാണ് ഇയാൾ പറഞ്ഞിരുന്നത്.
.
ഇതിനിടെയാണ് വിജയകുമാറിന്‍റെ പരാതിയെ തുടർന്ന് മോഷണക്കേസിൽ അമിത് അറസ്റ്റിലാകുന്നത്. അഞ്ച് മാസത്തോളം ജയിൽ കഴിഞ്ഞു. ഈ സമയത്ത് അമിത്തിനെ ഉപേക്ഷിച്ച് യുവതി തിരികെ പോയതായാണ് വിവരം. തന്റെ കുടുംബം നശിപ്പിച്ചതിനുപിന്നിൽ വിജയകുമാറും ഭാര്യയും ആണെന്ന് കരുതിയായിരിക്കാം ക്രൂരകൊലയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
കൊലപാതകം നടത്തി 24 മണിക്കൂർ തികയുന്നതിന് മുമ്പാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. തൃശ്ശൂരിലെ മാളയ്ക്കടുത്തുള്ള കോഴിഫാമിൽ ഒളിവിലായിരുന്നു ഇയാൾ. ബസിലായിരുന്നു കോട്ടയത്തുനിന്ന് ഇയാൾ തൃശ്ശൂരിലെത്തിയതെന്നാണ് വിവരം. കോഴിഫാമിലുള്ള മറ്റ് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
.
അതേസമയം ഇരട്ടക്കൊലപാതകത്തിൽ കൃത്യം നടത്താൻ പ്രതി അമിത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതിയുടെ സഹോദരന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും, പ്രതിക്ക് പുറമെ മറ്റു മൂന്നുപേർ കരുതൽ തടങ്കലിൽ ഉണ്ടെന്നും കോട്ടയം എസ്പി ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയുടെ സഹോദരനും മറ്റ് രണ്ട് സ്ത്രീകളുമാണ് പൊലീസിന്റെ കരുതൽ തടങ്കലിൽ ഉള്ളത്. നേരത്തെയുള്ള കേസിൽ പ്രതിയെ ജാമ്യത്തിൽ ഇറക്കിയിരുന്നത് ഈ സ്ത്രീകളാണ്. കൊലപാതകത്തിൽ പ്രതി അമിത്തിന് മാത്രമാണ് നിലവിൽ നേരിട്ട് പങ്കെന്നും സ്ത്രീകളുടെ പങ്ക് എന്തെന്നും പൊലീസ് അന്വേഷിക്കുകയാണ്.
.
കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65), ഭാര്യ ഡോ. മീര വിജയകുമാർ (62) എന്നിവരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10നു ശേഷമാണു കൊലപാതകമെന്നാണു നിഗമനം. വീടിന്റെ മതിൽ ചാടി എത്തിയ അക്രമി മുൻവശത്തെ ജനാലയുടെ ചില്ലിൽ ഡ്രില്ലർ കൊണ്ടു വിടവുണ്ടാക്കി. ആദ്യം ജനൽ തുറന്നു. തുടർന്നു വാതിലിന്റെ കൊളുത്തും തുറന്നു. വീട്ടിനുള്ളിൽക്കയറിയ അക്രമി രണ്ടു മുറികളിൽ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉൾപ്പെടെ വെട്ടി കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ നിഗമനം. ഇരുവരുടെയും വസ്ത്രങ്ങൾ വലിച്ചുകീറാനും ശ്രമിച്ചിട്ടുണ്ട്. തലയിൽ ആഴത്തിലേറ്റ മുറിവിൽനിന്നുള്ള രക്തസ്രാവമാണു മരണകാരണമെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.