വിവാഹം കഴിഞ്ഞിട്ട് 6 ദിവസം മാത്രം, ഹണിമൂൺ യാത്ര അന്ത്യയാത്രയായി; കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥൻ വെടിയേറ്റ് വീണത് ഭാര്യയുടെ മുന്നിൽ
കൊച്ചി: കശ്മീര്‍ പഹല്‍ഗാമിലെ ഭീകരക്രമണത്തിന്റെ തീവ്രത വിളിച്ചോതുന്ന ചിത്രമായിരുന്നു കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ സമീപത്ത് നിരാലംബയായി ഇരിക്കുന്ന ഭാര്യയുടേത്. ഹരിയാണ സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളിനും ഭാര്യ ഹിമാന്‍ഷിക്കുമാണ് ഈ ദാരുണാനുഭവം. കാശ്മീര്‍ ഭീകരാക്രമണത്തിലെ ഏറെ വേദനിപ്പിക്കുന്ന ചിത്രമായി സാമുഹിക മാധ്യമങ്ങളില്‍ ഇത് നിറഞ്ഞു.
.
ഇക്കഴിഞ്ഞ ഏപ്രില്‍ 16-ന് ആയിരുന്നു വിനയ്‌നര്‍വാളിന്റെയും ഹിമാന്‍ഷിയുടെയും വിവാഹം. കഴിഞ്ഞ ദിവസമാണ് വിനയ് ഭാര്യക്കൊപ്പം കശ്മീരിലെത്തിയത്. മധുവിധു ആഘോഷങ്ങള്‍ക്കിടയില്‍ ഭാര്യ ഹിമാന്‍ഷിയുടെ കണ്‍മുന്നില്‍ വച്ച് വിനയിനെ ഭീകരര്‍ വധിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് വിനയ് നര്‍വാള്‍ നാവിക സേനയില്‍ ചേര്‍ന്നത്. ഏറെക്കാലമായി കൊച്ചിയിലായിരുന്നു ഡ്യൂട്ടി. ഏപ്രില്‍ ആറിന് വിവാഹവും 19-ന് റിസപ്ഷന്‍ പരിപാടികളുമായിരുന്നു. വിവാഹത്തിനായി അവധിയെടുത്ത അദ്ദേഹം ഭാര്യയോടൊത്ത് കഴിഞ്ഞദിവസമാണ് മധുവിധു ആഘോഷങ്ങള്‍ക്കായി കശ്മീരിലേക്ക് പുറപ്പെട്ടത്. നര്‍വാളിന്റെ മരണം നാടിനും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും തീരാവേദനയായിരിക്കുകയാണ്.
.
വേര്‍പാടിന്റെ വേദന പലരും പങ്കുവെച്ചു. നാലുദിവസം മുന്‍പാണ് വിവാഹം കഴിഞ്ഞതെന്നു പറഞ്ഞ് ഒരു അയല്‍വാസി സങ്കടം പറയുന്നുണ്ടായിരുന്നു. ‘ഞങ്ങളെല്ലാവരും സന്തോഷത്തിലായിരുന്നു. അദ്ദേഹം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നര്‍വാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടെന്നും ഞങ്ങള്‍ക്ക് വിവരം ലഭിച്ചു’ -അയല്‍വാസി പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനുമുണ്ട്. തിങ്കളാഴ്ച രാമചന്ദ്രന്‍ കുടുംബസമേതം കശ്മീരിലേക്ക് പോയതാണെന്നാണ് വിവരം. വിദേശത്തായിരുന്ന മകള്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു യാത്ര. ഭാര്യ ഷീല രാമചന്ദ്രനും മകള്‍ അമ്മുവും മറ്റു ബന്ധുക്കളുമടങ്ങിയ സംഘമാണ് കശ്മീരിലേക്ക് പോയത്. ഇദ്ദേഹത്തിന് ഒരു മകന്‍ കൂടിയുണ്ട്. മകന്‍ ഹൈദരാബാദിലാണ് ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് മകന്‍ കശ്മീരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
.
വിവാഹിതനായി ഏതാനും മാസങ്ങൾ മാത്രം പിന്നിട്ട ശുഭം ദ്വിവേദിക്കും ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായി. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. പഹൽഗാമിലെ ഭക്ഷണശാലയ്ക്കു സമീപമായിരുന്നു ഭീകരാക്രമണം.
ശുഭത്തിന്റെ തലയിലാണ് വെടിയേറ്റതെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ സൗരഭ് ദ്വിവേദി വ്യക്തമാക്കി. ശുഭത്തിനെ വെടിവച്ചിട്ടതോടെ ‘എന്നെയും കൊല്ലു’യെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭീകരരോട് പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്ന് ആവശ്യപ്പെട്ടെന്നും സൗരഭ് ദ്വിവേദി ദേശീയ മാധ്യമത്തോട് പറഞ്ഞു.
എംബിഎ ബിരുദധാരിയായ ശുഭം കാണ്‍പുരില്‍ ബിസിനസുകാരനായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ഇത്തവണ യാത്രയില്‍ കുടുംബത്തെക്കൂടി കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
.
മൂന്ന് വിദേശികളും മൂന്ന് പ്രദേശവാസികളും ഉള്‍പ്പെടെ 29 പേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. നിലവില്‍ 16 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.