22 ദിവസം പോലീസ് നിരീക്ഷണം, നായകനായി ഹിറ്റടിച്ച് നിൽക്കേ ആദ്യ അറസ്റ്റ്; ലഹരിക്കേസിൽ തുടർച്ചായി ഷൈൻ, നടി വിൻസിയും പരാതി നൽകി
ഇതാദ്യമായല്ല ഷൈൻ ടോം ചാക്കോ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്നത്. 2015 ജനുവരി 31-ാം തീയതിയാണ് ലഹരിയുമായി ബന്ധപ്പെട്ട കേസിൽ ഷൈൻ ടോം ചാക്കോ ആദ്യം അറസ്റ്റിലായത്. അന്ന് ഇതിഹാസ എന്ന ചിത്രത്തിൽ നായകനാവുകയും സിനിമ സൂപ്പർ ഹിറ്റായി നിൽക്കുകയും ചെയ്യുന്ന സമയവുമായിരുന്നു. ചലച്ചിത്ര മേഖലയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് അന്ന് ഷൈൻ ടോം ചാക്കോയും സുഹൃത്തുക്കളും പിടിയിലായ വാർത്ത പുറംലോകമറിഞ്ഞത്.
കേസ് ഇങ്ങനെ…
സുഹൃത്തും സഹസംവിധായികയുമായ ബാംഗ്ലൂർ വളയം സ്വദേശിനി ബ്ലെസി സിൽവസ്റ്റർ(22), കോഴിക്കോട് സ്വദേശിനിയും ഡിസൈനറുമായ രേഷ്മ രംഗസ്വാമി (26), ബെംഗളൂരുവിൽ മോഡലായ കരുനാഗപ്പള്ളി സ്വദേശി ടിൻസി ബാബു (25), ദുബായ് ട്രാവൽ മാർട്ട് ഉടമയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ സ്നേഹ ബാബു (25) എന്നിവരെയാണ് ഷൈനിനൊപ്പം പിടികൂടിയത്. കൊച്ചി കലൂർ- കടവന്ത്ര റോഡിലെ ഫ്ലാറ്റിൽ പുലർച്ചെ ഒരു മണിക്ക് നടന്ന റെയ്‌ഡിലാണ് സംഘം പിടിയിലായത്. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 പായ്ക്കറ്റുകളിലായിരുന്നു കൊക്കെയ്ൻ.
തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിലായ കിങ്സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിൻെറ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഫ്ലാറ്റ്. നിസാമിൽ നിന്ന് താനാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെന്ന് അറസ്റ്റിലായ രേഷ്മ പോലീസിനോട് പറഞ്ഞിരുന്നു. ഗോവയിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെന്നും പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. പിടിയിലായവർ ഉപയോഗി ച്ചതിന്റെ ബാക്കി ലഹരിമരുന്നായിരുന്നു അന്ന് പിടികൂടിയത്. പോലീസ് എ ത്തുമ്പോൾ സംഘത്തിലെ രണ്ടു പേർ കൊക്കെയ്ൻ ലഹരിയിലായിരുന്നു. തുടർന്ന് ഇവരെ കടവന്ത്ര സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീകളെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
.
കൊച്ചിയിൽ നടക്കുന്ന നിശാ പാർട്ടികളിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്മോക്ക് പാർട്ടി എന്ന പേരിലാണ് ഇത്തരം സംഘംചേരലുകൾ അറിയപ്പെടുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ പരിശോധനയ്ക്കിടെയാണ് ഷൈൻ ഉൾപ്പെടെയുള്ളവർ പിടിയിലായത്. എന്നാൽ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത് കൊക്കെയ്ൻ അല്ലെന്നാണ് ഷൈൻ മാധ്യമങ്ങളോട് പറഞ്ഞത്.
.
പാർട്ടിക്ക് ശേഷം ഷൈനും കൂട്ടരും ലഹരിയിലായിരുന്ന സമയത്തായിരുന്നു റെയ്‌ഡ് എന്നാണ് പോലീസ് അന്ന് പറഞ്ഞത്. 22 ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടുന്ന സംഘത്തെ പോലീസ് വലയിലാക്കിയത്. പിടിയിലാവുന്ന അവസരത്തിൽ ഷൈനും സംഘവും കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. പത്ത് ഗ്രാം ലഹരിയാണ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. ഇതിന് ഗ്രാമിന് 20,000 രൂപ വില വരുമെന്നാണ് കണക്കാക്കിയത്. പ്രതികൾ താമസിച്ചു വന്ന ഫ്ലാറ്റിൽ സംശയകരമായ സാഹചര്യത്തിൽ യുവതീ യുവാക്കൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അധികൃതർ റെയ്‌ഡിന് തീരുമാനിച്ചത്.
.
കോടതിയുടെ വിമർശനം
എന്നാൽ വേണ്ടത്ര തെളിവില്ലെന്നുപറഞ്ഞ് വർഷങ്ങൾക്കുശേഷം കേസ് തള്ളിപ്പോവുകയായിരുന്നു. ഈ കേസിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് രണ്ടുദിവസങ്ങൾക്കുമുൻപാണ് കോടതി പറഞ്ഞത്. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിന്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോടതി വിമർശിച്ചു. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ പ്രതികള്‍ക്ക് അനുകൂലമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്‍ഡിപിഎസ് ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വലിയ ശിക്ഷയാണ് ലഭിക്കുക. അതുകൊണ്ടുതന്നെ, പിടിക്കപ്പെടുന്നയാള്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് അവര്‍ കുറ്റം ചെയ്‌തോ എന്ന് തെളിയിക്കുന്ന രേഖകളും തെളിവുകളും ശേഖരിക്കുക എന്നതും. ഇക്കാരണം കൊണ്ടുതന്നെ കര്‍ശനമായ വ്യവസ്ഥകളാണ് ഈ നിയമത്തിന്റെ ഭാഗമായുള്ളത്.
എന്നാല്‍, ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ ഈ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നതില്‍ വലിയ വീഴ്ചയുണ്ടായതായാണ് കോടതിയുടെ കണ്ടെത്തിയത്. ഒരു വ്യക്തിയുടെ കൈയില്‍നിന്നും ലഹരിവസ്തു കണ്ടെടുത്താല്‍ അത് പിടിച്ചെടുക്കുന്നത് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഒന്നാംപ്രതിയായ മോഡലിന്‍റെ ദേഹപരിശോധന നടത്തിയത് പോലീസ് ഉദ്യോഗസ്ഥയാണെങ്കിലും ലഹരിവസ്തു കണ്ടെടുക്കുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫീസര്‍ ഒപ്പം ഇല്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.
പോലീസിന്റെ ഒപ്പമുണ്ടായിരുന്ന ഗസറ്റഡ് ഓഫീസര്‍ പുരുഷനായിരുന്നതുകൊണ്ടുതന്നെ മോഡലിന്റെ ദേഹപരിശോധനാ വേളയില്‍ അദ്ദേഹത്തിന് കൂടെ നില്‍ക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഇക്കാരണത്താല്‍, ഒന്നാംപ്രതിയില്‍ നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിലല്ല എന്ന പിഴവാണ് പോലീസിന് സംഭവിച്ചത്. ഇതിനെ മറികടക്കാന്‍ പോലീസ് മറ്റ് വഴികളൊന്നും തേടിയതുമില്ല. ഇതാണ് കേസില്‍ വലിയ തിരിച്ചടിയായത്.
പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നതാണ് പോലീസിന്റെ കേസ്. എന്നാല്‍ ഷൈന്‍ ടോം ചാക്കോയോ കൂടെ ഉണ്ടായിരുന്ന മറ്റുള്ളവർ ലഹരിവസ്തു ഉപയോഗിച്ചു എന്നത് ശാസ്ത്രീയ പരിശോധനയില്‍ തെളിയിക്കാന്‍ പോലീസിനായില്ല. അന്ന് ലഹരിവസ്തു പിടിച്ചെടുത്തത് പ്രതികളില്‍ നിന്നാണെന്ന് തെളിയിക്കുന്നതിലും പോലീസ് പൂര്‍ണമായും പരാജയപ്പെട്ടു എന്നും കോടതിയുടെ കണ്ടെത്തി.
.
.
നടി വിൻസിയുടെ പരാതിയും ഷൈൻ ടോം ചാക്കോക്കെതിരിൽ
സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻ സി.അലോഷ്യസ് താരസംഘടനയായ അമ്മയ്ക്ക് പരാതി നൽകി. നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെയാണ് വിൻസിയുടെ പരാതി. ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്.
താരസംഘടനയ്ക്ക് പുറമേ ഫിലിം ചേംബറിനും വിൻസി പരാതി നൽകിയിട്ടുണ്ട്. ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി വേണമെന്ന് സിനിമാ മേഖലയിൽനിന്നുതന്നെ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ ആലപ്പുഴയിലെ ഹൈബ്രിഡ് ലഹരി കേസുമായി ബന്ധപ്പെട്ടും ഷൈന്റെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഷൈൻ നിഷേധിച്ചിരുന്നു. ഇതിനുപിന്നാലായാണിപ്പോൾ വിൻസി പരാതിയുമായി രംഗത്തെത്തിയത്. വിൻസിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് എക്സൈസും വിവരങ്ങൾ തേടും.
എന്റെ ഡ്രെസ്സിൽ ഒരു പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ, ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു. വേറൊരു സംഭവം പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്റ്റീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. ഇതായിരുന്നു വിൻ സി കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
തുടർന്ന് താരസംഘടനയായ അമ്മ, ഫെഫ്ക, ഫിലിം ചേംബർ എന്നിവർ നടിക്ക് പിന്തുണയുമായെത്തിയിരുന്നു. വിൻ സി പരാതിയുമായി മുന്നോട്ടുപോകുകയാണെങ്കിൽ പിന്തുണ നൽകുമെന്നാണ് ഡബ്ല്യുസിസിയുടെ നിലപാട്. വിൻ സി പരാമർശിച്ച സിനിമാ സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സമിതി ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വിൻസിയോട് സെറ്റിലെ ആഭ്യന്തര പരാതിപരിഹാര സമിതിയിൽ പരാതി നൽകാൻ ഫിലിം ചേംബർ നിർദേശിച്ചിരുന്നു. പരാതിയുടെ പകർപ്പ് ഫിലിം ചേംബർ മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.
.
വിവാദങ്ങളുടെ സഹയാത്രികൻ
ലഹരിയുമായി ബന്ധപ്പെട്ട് ഈയടുത്തും ഷൈൻ ടോം ചാക്കോ വിവാദത്തിലകപ്പെട്ടിരുന്നു. ലഹരി ഉപയോഗിക്കുന്ന കഥാപാത്രത്തെ അതിന്റെ പരിപൂർണതയിൽ അവതരിപ്പിക്കാൻ ലഹരി ഉപയോഗിക്കണമെന്ന രീതിയിൽ അദ്ദേഹം സംസാരിച്ചിരുന്നു. ഇതിന് പുറമേ തിയേറ്ററിൽവെച്ച് മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഇറങ്ങി ഓടിയും വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചുമെല്ലാം ഷൈൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പൈലറ്റ് നന്നായി വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് അങ്ങനെ ചെയ്തതെന്നായിരുന്നു താരം ഇതിനോട് പ്രതികരിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചാണ് ഷൈൻ സിനിമയിൽ അഭിനയിക്കുന്നതെന്നും ഇക്കാരണത്താലാണ് സംഭാഷണങ്ങൾ വ്യക്തമാവാത്തതെന്നും നേരത്തേ നടനെതിരെ ആരോപണം ഉയർന്നിരുന്നു.
10 വർഷത്തോളം സം വിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി ജോലി ചെയ്ത ശേഷം ‘ഗദ്ദാമ’യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ ശ്രദ്ധേയനായി വരുമ്പോഴാണ് ലഹരിയുടെ വലയിൽ കുടുങ്ങുന്നത്. (കടപ്പാട്: മാതൃഭൂമി)
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.