ഹജ്ജ് വളണ്ടിയർമാക്കും തൊഴിലാളികൾക്കും വാഹനങ്ങൾക്കും പെർമിറ്റുകൾ അനുവദിക്കും; തസ്രീഹ് പ്ലാറ്റ് ഫോം ആരംഭിച്ചു
റിയാദ്: ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കുവാനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതിനായി ‘തസ്രീഹ്’ എന്ന പേരിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ) യുമായി സഹകരിച്ചാണ് മന്ത്രാലയം തസ്രീഹ് പ്ലാറ്റ് ഫോം ആരംഭിച്ചത്.
ആഭ്യന്തര, അന്തർദേശീയ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റ് ‘നുസുക്’ പ്ലാറ്റ്‌ഫോം വഴിയാണ് ലഭിക്കുക.
ഹജ്ജ് തൊഴിലാളികൾക്കും വളണ്ടിയർമാർക്കും അവരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാനാണ് തസ്രീഹ് പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നത്. ഇതിലൂടെ സമഗ്രമായ ദേശീയ ആപ്ലിക്കേഷനായ ‘തവക്കൽന’ വഴി പെർമിറ്റുകൾ കാണാനുള്ള സൗകര്യവും ഉണ്ട്.
തീർത്ഥാടകരെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളുമായും സഹകരിച്ച് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ) വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്‌ഫോം, ഹജ്ജിൽ ഉൾപ്പെട്ടിരിക്കുന്ന സർക്കാരും സേവന ഏജൻസികളും തമ്മിലുള്ള സാങ്കേതിക സഹകരണം വർദ്ധിപ്പിക്കുകയും ഹജ്ജ് സീസണിലെ നടപടിക്രമങ്ങൾ എളുപ്പത്തിൽ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
.
ഈ വർഷത്തെ ഹജ്ജ് തയ്യാറെടുപ്പിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് അധികൃതർ നടപ്പിലാക്കുന്നത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സുരക്ഷിതത്വത്തോടെയും, എളുപ്പത്തിലും, മനസ്സമാധാനത്തോടെയും ഹജ്ജ് കർമ്മം നിർവഹിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണിത്.
.
ഹജ്ജിന് മുമ്പുള്ള ഉംറ തീർഥാടകരുടെ സൌദിയിലേക്കുള്ള പ്രവേശനം ഏപ്രിൽ 13ന് അവസാനിച്ചു. ഇനി ഉംറ തീർഥാടകർക്ക് പ്രവേശനമില്ല. നിലവിൽ സൌദിയിലുള്ള ഉംറ തീർഥാടകർക്ക് ഏപ്രിൽ 29 വരെ മാത്രമേ രാജ്യത്ത് തങ്ങാൻ അനുവാദമുള്ളൂ. അതിന് മുമ്പ് സൌദി വിട്ട് പുറത്ത് പോകണം.
.
2025 ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ട്. ആവശ്യമായ പെർമിറ്റുകൾ ഇല്ലാത്ത വിദേശികളെ മക്കയിലേക്ക് പ്രവേശിക്കുന്നത് തടയും. കൂടാതെ ചെക്ക് പോയിൻ്റുകളിൽ വെച്ച് അവരെ തിരിച്ചയക്കുകയും ചെയ്യും. മക്ക ഇഖാമയോ വർക്ക് പെർമിറ്റോ ഉള്ളവർക്കും, ജോലി ആവശ്യാർത്ഥം മക്കയിലേക്ക് പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റെടുത്തവർക്കും ഹജ്ജ് പെർമിറ്റുള്ളവർക്കും മാത്രമേ മക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
.
ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റുകൾ “അബ്ഷെർ” പ്ലാറ്റ്‌ഫോം വഴിയും “മുഖീം പോർട്ടൽ” വഴിയും ഇലക്ട്രോണിക് ആയി ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 29 മുതൽ 2025 ജൂൺ 10 വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമേ ഉംറ ചെയ്യാൻ അനുവാദമുള്ളൂ. കൂടാതെ എല്ലാ തരം സന്ദർശക വിസകളിലുള്ളവരും ഏപ്രിൽ 29 മുതൽ മക്ക നഗരത്തിൽ പ്രവേശിക്കാനോ അവിടെ താമസിക്കാനോ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് ‘മൈതാൻ’ ആപ്പ് വഴി പെർമിറ്റുകൾ യാന്ത്രികമായി വായിക്കാനും പരിശോധിക്കാനും പുതിയ തസ്രീഹ് പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.