‘ഭർത്താവുമായി പിണക്കം, പൂജവേണം’; ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച; നാടകീയസംഭവങ്ങൾ, അറസ്റ്റ്
കൊഴിഞ്ഞാമ്പാറ (പാലക്കാട്): ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുടുക്കി നഗ്നചിത്രം പകര്‍ത്തി കവര്‍ച്ചനടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയിലായി. മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമൂന(44), കുറ്റിപ്പള്ളം പാറക്കാല്‍ എസ്. ശ്രീജേഷ്(24) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട് കേന്ദ്രീകരിച്ചാണ് പ്രതികള്‍ ജ്യോത്സ്യനെ വിളിച്ചുവരുത്തി കവര്‍ച്ചനടത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്.
.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച വൈകുന്നേരം മൈമൂനയും മറ്റൊരു യുവാവും ചേര്‍ന്ന് കൊല്ലങ്കോട്ടെ ജോത്സ്യന്റെ വീട്ടിലെത്തി. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയാണെന്നും വീട്ടില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും പൂജ ചെയ്ത് പരിഹാരം കാണണമെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചു. അതനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെ കൊഴിഞ്ഞാമ്പാറയില്‍ എത്തിയ ജോത്സ്യനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
.
വിവിധ സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എന്‍. പ്രതീഷി(37)ന്റെ വീട്ടിലേക്കാണ് ജ്യോത്സ്യനെ കൊണ്ടുപോയത്. ഇവിടെവെച്ച് പൂജ ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രതീഷ് അസഭ്യം പറഞ്ഞ് ജ്യോത്സ്യനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് വിവസ്ത്രനാക്കുകയും ചെയ്തു. ശേഷം നഗ്നയായി മുറിയിലെത്തിയ മൈമൂനയെ ജ്യോത്സ്യനൊപ്പം നിര്‍ത്തി ഫോട്ടോയും വീഡിയോയും പകര്‍ത്തി. തുടർന്ന് ജ്യോത്സ്യന്റെ കഴുത്തിലുണ്ടായിരുന്ന നാലര പവന് വരുന്ന സ്വര്‍ണമാലയും മൊബൈല്‍ ഫോണും 2000 രൂപയും കൈക്കലാക്കി. 20 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ സാമൂഹികമാധ്യമങ്ങളിലും ബന്ധുക്കള്‍ക്കും ദൃശ്യങ്ങള്‍ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെ അല്പസമയത്തിനുശേഷം ഇവര്‍ പുറത്തുപോയ തക്കത്തിന് പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ജോത്സ്യന് കൊഴിഞ്ഞാമ്പാറ പോലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നത്.
.
അതിനിടെ, ഇതേസമയം തന്നെ ചിറ്റൂര്‍ പോലീസ് മറ്റൊരു കേസിലെ പ്രതിയെ തേടി കല്ലാണ്ടിച്ചള്ളയിലെ വീട്ടിലെത്തിയിരുന്നു. ഞായറാഴ്ച ചിറ്റൂര്‍ സ്റ്റേഷന് പരിധിയില്‍ നടന്ന അടിപിടിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ തെരഞ്ഞെത്തിയതായിരുന്നു ചിറ്റൂര്‍ പോലീസ്. ഈ സമയം പോലീസിനെ കണ്ട് വീട്ടിലുണ്ടായിരുന്നവര്‍ നാലു ഭാഗത്തേക്കും ചിതറിയോടി. പോലീസും പുറകെ ഓടിയെങ്കിലും അവര്‍ തിരഞ്ഞെത്തിയ പ്രതിയെ കിട്ടിയില്ല. തുടര്‍ന്ന് വീടിനകത്ത് നടന്ന സംഭവങ്ങളും ഹണിട്രാപ്പ് കവര്‍ച്ചയുമൊന്നും അറിയാതെ ചിറ്റൂര്‍ പോലീസ് തിരികെ മടങ്ങുകയുംചെയ്തു.
.
ചിറ്റൂര്‍ പോലീസിനെ കണ്ട് തട്ടിപ്പ് സംഘത്തില്‍ ഉണ്ടായിരുന്നവര്‍ ചിതറിയോടിയ തക്കത്തിലാണ് ജോത്സ്യന് വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്. ചിതറിയോടിയ സ്ത്രീകളില്‍ ഒരാള്‍ മദ്യലഹരിയില്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യംചെയ്തതോടെയാണ് ഹണിട്രാപ്പും കവര്‍ച്ചയും പുറത്തറിയുന്നത്. മദ്യലഹരിയില്‍ നിലത്തുവീണ സ്ത്രീ, ചോദ്യംചെയ്ത നാട്ടുകാരെ അസഭ്യം പറഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരം കൊഴിഞ്ഞാമ്പാറ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നടന്ന സംഭവമെല്ലാം പുറത്തറിഞ്ഞത്.
.
ഇതിനിടെ തട്ടിപ്പിനിരയായ ജ്യോത്സന് പരാതി നല്‍കാനായി കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടര്‍ന്ന് കൊല്ലങ്കോട് പോലീസിന്റെ നിര്‍ദേശപ്രകാരം ജ്യോത്സ്യന് കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
മൈമൂനയും മറ്റൊരു സത്രീയും ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും മറ്റുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രതീഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടന്നത്. കവര്‍ച്ചയുടെ മുഖ്യ ആസൂത്രകനും പ്രതീഷാണെന്നാണ് പോലീസ് നല്കുന്ന സൂചന.
അതിനിടെ, ചിറ്റൂര്‍ പോലീസിനെ കണ്ട് ഭയന്നോടിയ പ്രതികളിലൊരാള്‍ വീണ് കാലിന് പരിക്ക് പറ്റി വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മീനാക്ഷിപുരം സി.ഐ. എം.ശശിധരന്, കൊഴിഞ്ഞാമ്പാറ ഗ്രേഡ് എസ്ഐ.മാരായ എം. മുഹമ്മദ് റാഫി, എം.നാസ്സര്‍, എഎസ്ഐ. എന്‍. സൈറാബാനു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ എം.കലാധരന്‍, സി.രവീഷ്, ആര്.രതീഷ്, എച്ച്.ഷിയാവുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.