പൊലീസിനെ കണ്ട് MDMA വിഴുങ്ങിയ ഷാനിദിൻ്റെ വയറ്റിൽ കഞ്ചാവും; 3 പാക്കറ്റുകൾ കണ്ടെത്തി, യുവാവുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും
കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് കൈയിലുണ്ടായിരുന്ന ലഹരിവസ്തുക്കളടങ്ങിയ പൊതി വിഴുങ്ങിയ യുവാവ് മരിച്ച സംഭവത്തിൽ സ്‌കാനിങ് റിപ്പോര്‍ട്ട് പുറത്ത്. മരിച്ച ഷാനിദിന്‍റെ വയറ്റിൽ മൂന്ന് പാക്കറ്റ് ലഹരിവസ്തുക്കള്‍ ഉണ്ടായിരുന്നതായാണ് സ്കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് പാക്കറ്റ് എംഡിഎംഎയും ഒരുപാക്കറ്റ് കഞ്ചാവുമാണ് ഷാനിദ് വിഴുങ്ങിയതെന്നാണ് സൂചന.
.
അമിതമായി രാസലഹരി ശരീരത്തിനുള്ളില്‍ എത്തിയതുകൊണ്ടാണ് 24 മണിക്കൂറിനുളളില്‍ ഷാനിദിന്റെ മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതുശരിവെയ്ക്കുന്ന സ്‌കാനിങ് റിപ്പോര്‍ട്ട് ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, വയറ്റിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവില്‍ ലഹരി എത്തിയതാണോ മരണക്കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. അതിനുശേഷം അംബായതോടുളള ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കും.
.
ഷാനിദിന് എംഡിഎംഎ എങ്ങനെ ലഭിച്ചു, ഇതിന് പിന്നിലൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയുന്നതിനായി പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് തുടരന്വേഷണം നടത്തും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും.
വെള്ളിയാഴ്ച അമ്പായത്തോട് പരിസരത്ത് പോലീസ് പട്രോളിങ്ങിനിടെയാണ് പോലീസിനെ കണ്ട് ഭയന്ന് ഷാനിദ് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയത്. പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഷാനിദിനെ എത്തിച്ചിരുന്നു. ശസ്ത്രക്രിയ നടത്തി പാക്കറ്റുകള്‍ പുറത്തെടുക്കാന്‍ ഇരിക്കെയാണ് ഷാനിദ് മരിച്ചത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.