ഗൾഫിലുളള ബാപ്പയുടെ അവസ്ഥ പരിഗണിക്കാതെയുളള ആര്‍ഭാട ജീവിതം കടബാധ്യത വർധിക്കാൻ കാരണമായി;, ‘ദിവസവും 10,000 രൂപ വരെ പലിശയായി നല്‍കേണ്ടിവന്നു, ബന്ധുക്കളുടെ അതിക്ഷേപം താങ്ങാനാകാതെ എല്ലാവരേയും കൊന്നു, ഞാനും മരിക്കും’ – അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ആവര്‍ത്തിച്ച് പ്രതി അഫാന്. കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്കു കാരണമെന്ന് അഫാന് ജയില്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചിരുന്നു. താനും മരിക്കുമെന്ന് അഫാന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥരോടു പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
.
അതേസമയം, ജയിലില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്ന അഫാനെ ഉടന്‍ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങില്ലെന്നാണു സൂചന. ഇന്ന് നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ജയിലില്‍ അഫാന്റെ മാനസികാരോഗ്യ നില നിരീക്ഷിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാനാണ് നീക്കം. അഫാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി സംബന്ധിച്ചും എന്താണ് കടത്തിനു കാരണമെന്നും വ്യക്തമാകുകയുള്ളു.
.
അഫാനും അമ്മയ്ക്കും ഏതാണ്ട് 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇവര്‍ക്കു പണം കൊടുത്തവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആര്‍ഭാട ജീവിതമാകാം കടത്തിനു കാരണമെന്നാണു കരുതുന്നത്. അഫാന്റെ പിതാവ് റഹിം സൗദിയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്നയാളാണ്. കോവിഡ് കഴിഞ്ഞ് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയിലാണ് ജീവിതം തുടര്‍ന്നത്. ഇതിനായി പലരില്‍നിന്നും പണം കടംവാങ്ങിയിരുന്നുവെന്നാണ് വിവരം.
പിന്നീട് അമ്മയും മകനും ഒരുമിച്ച് ബന്ധുക്കളെ ചേര്‍ത്ത് ചിട്ടി നടത്തിയിരുന്നു. എന്നാല്‍ ചിട്ടി ലഭിച്ച ബന്ധുക്കള്‍ക്കു പണം നല്കാന് കഴിയാതെ വന്നതോടെ പ്രശ്നം വഷളായി. ബന്ധുക്കള്‍ നിരന്തരം പണം ആവശ്യപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് അഫാന് പറയുന്നത്. ഇതു സഹിക്കാന്‍ കഴിയാതെ ഒടുവില്‍ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും അഫാന് പറയുന്നു. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട വിധത്തിൽ കടക്കെണിയിലായിരുന്നു അഫാനെന്നാണ് കണ്ടെത്തൽ.
.
പ്രതിദിന പിരിവ് അടിസ്ഥാനത്തിലായിരുന്നു വായ്പകളിൽ ഏറെയും. പാങ്ങോട് താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണം പണയം വച്ചതിൽ 40,000 രൂപ കല്ലറയിലെ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിച്ച ശേഷമാണ് അഫാൻ പലർക്കും ഗൂഗിൾ പേ വഴി പണം അയച്ചതെന്നു കണ്ടെത്തി. പണം കൊടുത്തതിൽ മാണിക്കൽ പഞ്ചായത്തിലെ സഹകരണ സ്ഥാപനത്തിലെ പ്രതിദിന കലക്ഷൻ ഏജന്റും ഉൾപ്പെടുന്നു. കടബാധ്യത സംബന്ധിച്ച് അഫാന്റെ മൊഴിയും പിതാവ് അബ്ദുൽ റഹിം നൽകിയ വിവരങ്ങളും തമ്മിലെ പൊരുത്തക്കേടു നീക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
.
മൂന്നിടങ്ങളിലായാണ് അഫാന് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. അതിനാല്‍തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവയിലെല്ലാം അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.