ഹിന്ദുത്വ സംഘടനകളുടെ ആവശ്യം അംഗീകരിച്ചു; സംഭല്‍ ഷാഹി മസ്ജിദിനെ ‘തര്‍ക്ക മന്ദിര’മാക്കി അലഹബാദ് ഹൈക്കോടതി
ന്യൂഡല്‍ഹി: സംഭല്‍ ഷാഹി മസ്ജിദിനെ തര്‍ക്ക മന്ദിരം എന്നാക്കി അലഹബാദ് ഹൈക്കോടതി. പള്ളി വൈറ്റ്വാഷ് ചെയ്യാന്‍ അനുവദിക്കണമെന്ന മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശം. തര്‍ക്ക മന്ദിരം എന്നാക്കണമെന്ന എതിര്‍കക്ഷിയായ ഹിന്ദു വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഇനി മുതല്‍ തര്‍ക്ക മന്ദിരമെന്ന് എഴുതാന്‍ സ്റ്റെനോഗ്രാഫര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു അലഹബാദ് ഹൈക്കോടതി.
അയോധ്യ കേസില്‍ ബാബരി മസ്ജിദിനെ ‘തര്‍ക്ക മന്ദിരം’ എന്നാണ് പറഞ്ഞിരുന്നതെന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു വിഭാഗം ഈ ആവശ്യം ഉന്നയിച്ചത്.
റമദാന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദില്‍ അറ്റകുറ്റപ്പണികള്‍ നടത്താനും വൈറ്റവാഷ് ചെയ്യാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മസ്ജിദ് മാനേജിംഗ് കമ്മിറ്റി കോടതിയെ സമീപിച്ചത്. ജുമാമസ്ജിദ് പരിസരം വൃത്തിയാക്കാന്‍ മാത്രമാണ് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയത്. പള്ളി വൈറ്റ് വാഷിംഗ് ചെയ്യുന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പള്ളി വൈറ്റ് വാഷ് ചെയ്യേണ്ട ആവശ്യമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയെ അറിയിച്ചിരുന്നു.
.
മാനേജിംഗ് കമ്മിറ്റിയുടെ ആവശ്യത്തിന് പിന്നാലെ പള്ളിയുടെ പരിപാലകര്‍ ഉള്‍പ്പടെ മൂന്നംഗ സംഘത്തോടൊപ്പം പള്ളിയില്‍ അടിയന്തര പരിശോധന നടത്താന്‍ കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)യോട് നിര്‍ദ്ദേശിച്ചിരുന്നു. പള്ളിയില്‍ പെയിന്റിംഗ്, അറ്റകുറ്റപ്പണികള്‍ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് എഎസ്‌ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കേണ്ട ജോലികളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താനും എഎസ്‌ഐക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പള്ളിയില്‍ അറ്റകുറ്റപ്പണികള്‍, വൃത്തിയാക്കല്‍, വൈറ്റ് വാഷിംഗ്, ലൈറ്റിംഗ് ജോലികള്‍ എന്നിവ നടത്താന്‍ മസ്ജിദിന്റെ നടത്തിപ്പുകാരെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയില്‍ അവകാശവാദമുന്നയിച്ച് കൊണ്ടുള്ള ഹിന്ദു സംഘടനകളുടെ ഹരജികള്‍ കോടതിയില്‍ നിലനില്‍ക്കെയായിരുന്നു നീക്കം.
.
അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാരും ഹിന്ദുസംഘടനകളും കോടതിയില്‍ എതിര്‍ത്തിരുന്നു. ഹിന്ദു ക്ഷേത്രത്തിന്റെ പുരാവസ്തുക്കള്‍, അടയാളങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവയെ അറ്റകുറ്റപ്പണികളുടെയും മറ്റു ജോലികളുടെയും പേരില്‍ പള്ളിയുടെ പരിപാലകര്‍ വികൃതമാക്കുമെന്നാണ് പ്രധാന ഹരജിക്കാരനും അഭിഭാഷകനുമായ ഹരിശങ്കര്‍ ജെയിന്‍ കോടതിയെ അറിയിച്ചത്.
കല്‍ക്കിക്ക് സമര്‍പ്പിച്ചിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹര ഹരി ക്ഷേത്രമാണ് പള്ളിയെന്നന്നാണ് ഹിന്ദു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയില്‍ അവകാശപ്പെടുന്നത്. ജുമാ മസ്ജിദ് കെയര്‍ടേക്കിംഗ് കമ്മിറ്റി അത് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഉപയോഗിക്കുന്നു എന്നും അവര്‍ ആരോപിക്കുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.