‘ഫോണ്‍ സ്പീക്കറിലിടണം, കഴുത്തില്‍ കയറിപിടിച്ചു’; പ്രബിന്‍ റിമാന്‍ഡില്‍, ബന്ധുക്കളിലേക്കും അന്വേഷണം
മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സ് എളങ്കൂര്‍ കാപ്പില്‍തൊടി കെ.പി. പ്രബിനെ(32)യാണ് രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്. അതേസമയം, പ്രബിനെതിരേ ഗുരുതര ആരോപണവുമായി വിഷ്ണുജയുടെ ഉറ്റസുഹൃത്തും രംഗത്തെത്തി.
.
പ്രബിനില്‍നിന്ന് വിഷ്ണുജ കടുത്തപീഡനമാണ് നേരിട്ടിരുന്നതെന്നും ശാരീരികമായും മാനസികമായും ഇയാള്‍ വിഷ്ണുജയെ ഉപദ്രവിച്ചെന്നുമായിരുന്നു സുഹൃത്തായ യുവതിയുടെ വെളിപ്പെടുത്തല്‍. പ്രബിന്‍ വിഷ്ണുജയെ കഴുത്തിന് കയറി പിടിച്ച സംഭവമുണ്ടായി. അടിക്കുകയുംചെയ്തു. മാത്രമല്ല, വിഷ്ണുജയുടെ ഫോണ്‍ പ്രബിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും സുഹൃത്തായ യുവതി പറഞ്ഞു.
വിഷ്ണുജയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രബിനാണ് പലപ്പോഴും മെസേജ് അയച്ചിരുന്നത്. അയാളെക്കുറിച്ച് തങ്ങള്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. മാത്രമല്ല, വിഷ്ണുജയെ ഫോണ്‍ വിളിച്ചാല്‍ അവളോട് സ്പീക്കറിലിട്ട് സംസാരിക്കാന്‍ പ്രബിന്‍ ആവശ്യപ്പെടും. വിഷ്ണുജയുമായി എന്താണ് സംസാരിക്കുന്നതെന്നറിയാനാണ് അയാള്‍ ഇങ്ങനെ ചെയ്തിരുന്നതെന്നും സുഹൃത്ത് പറഞ്ഞു.
.
അതിനിടെ, വിഷ്ണുജയുടെ ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ച് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ തീരുമാനം. നിലവില്‍ പ്രബിനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം, ഗാര്‍ഹികപീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഷ്ണുജയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും നിരന്തരമായ മാനസികപീഡനത്തെ തുടര്‍ന്നാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സൗന്ദര്യമില്ലെന്നും ജോലിയില്ലെന്നും പറഞ്ഞ് വിഷ്ണുജയെ പ്രബിന്‍ നിരന്തരം അപമാനിച്ചെന്നാണ് പരാതി. സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും കുടുംബം പരാതിപ്പെട്ടിരുന്നു.
2023 മെയ് മാസത്തിലാണ് പ്രബിനും വിഷ്ണുജയും വിവാഹിതരായത്. പ്രബിന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്. വിവാഹം കഴിഞ്ഞതുമുതല്‍ പ്രബിന്‍ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.
വിവാഹം കഴിഞ്ഞ തൊട്ടടുത്തദിവസം തന്നെ ‘എന്റെ ജോലി കണ്ടിട്ട് എന്റെ കൂടെ വരേണ്ട, നീ സ്വന്തമായി ഒരു ജോലി വാങ്ങിക്കോ’ എന്ന് പ്രബിന്‍ പറഞ്ഞിരുന്നതായി വിഷ്ണുജയുടെ അച്ഛന്‍ വാസുദേവന്‍ ആരോപിച്ചിരുന്നു. അതിനുശേഷം ഒരു ജോലിക്കായി വിഷ്ണുജ കഠിനാധ്വാനം ചെയ്യുകയായിരുന്നു. വിഷ്ണുജയ്ക്ക് സൗന്ദര്യമില്ലെന്നായിരുന്നു പ്രബിന്റെ മറ്റൊരു കുറ്റപ്പെടുത്തല്‍. സൗന്ദര്യമില്ലെന്ന് പറഞ്ഞ് ബൈക്കില്‍ ഒപ്പം കയറ്റാറില്ലെന്നും ഏറെ സങ്കടമാണ് മകള്‍ അനുഭവിച്ചിരുന്നതെന്നും പിതാവ് പറഞ്ഞിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.