ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗബാധിതനായ യുവാവ് ചികിത്സയിൽ

ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്സ് വൈറസാണ്. ക്ലേഡ് 2നേക്കാൾ അപകടകാരിയായ വൈറസാണിത്.
.
ഒറ്റപ്പെട്ട കേസാണിതെന്നും 2022 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ച യുവാവ് നിലവിൽ ഐസൊലേഷനിലാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സമ്പർക്കപ്പട്ടിക തയാറാക്കാനുള്ള നടപടി സ്വീകരിച്ചതായും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുന്നതായും അധികൃതർ അറിയിച്ചു. നേരത്തെ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച യുവാവിന്റെ സാംപിളുകൾ നെഗറ്റീവായിരുന്നു.
.
അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് ഇറക്കിയിട്ടുണ്ട്. വിദേശത്തുനിന്നെത്തുവരെ കർശനമായി നിരീക്ഷിക്കും. സംശയിക്കപ്പെടുന്നവരുടെ സാംപിളുകൾ പരിശോധിക്കാൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കീഴിൽ ലബോറട്ടറി ശൃംഖല സജ്ജമാക്കി. ആഗോളതലത്തിൽ എംപോക്സ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നും ജനങ്ങൾ ഇതുസംബന്ധിച്ച അവബോധം നൽകണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
.
എംപോക്സ് ലക്ഷണങ്ങൾ സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്ത് പരിശോധന നടത്തണം. രോഗബാധ സ്ഥിരീകരിച്ചാൽ രോഗിയെ ഐസലേറ്റ് ചെയ്ത് സമ്പർക്കപ്പട്ടിക വിട്ടുവീഴ്ചയില്ലാതെ തയാറാക്കണം. പൊതുജനാരോഗ്യത്തിനായുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന–ജില്ലാതലത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ അവലോകനം നടത്തണം. ആവശ്യമായ ജീവനക്കാർ ആശുപത്രികളിലുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.
.

Share
error: Content is protected !!