‘സോളാര്‍ കേസ് അട്ടിമറിച്ചത് എം ആര്‍ അജിത് കുമാര്‍, ദുബായ് കേന്ദ്രീകരിച്ച് അജിത് കുമാറിൻ്റെ സ്വര്‍ണക്കടത്ത് സംഘം പ്രവർത്തിക്കുന്നു’- പി വി അന്‍വര്‍

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉന്നത ഉദ്യോഗസ്ഥന്‍ തനിക്ക് അയച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.
.
എംആര്‍ അജിത് കുമാര്‍ കവടിയാര്‍ കെട്ടാരത്തിന്റെ കോമ്പൗണ്ടില്‍ സ്ഥലം വാങ്ങി. 10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. 12,000 സ്ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിക്കുന്നതാണെന്നാണ് വിവരം. 60 ലക്ഷം രൂപ വരെയാണ് സെന്റിന് വില. ലുലു ഗ്രൂപ്പ് ചെയര്‍മാന്റെ സ്ഥലത്തിന് തൊട്ടടുത്താണിതെന്നും പി വി അന്‍വര്‍ ആരോപിച്ചു.
.
മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ ആരോപണം നിയമോപദേശത്തിന് ശേഷമാണ് ഉന്നയിച്ചത്. വെളിവില്ലാതെ പറഞ്ഞതല്ല. സേനകളുടെ സന്ദേശങ്ങള്‍ ചോര്‍ത്തപ്പെട്ടാല്‍ 66 F ഇടാം എന്ന് തനിക്ക് നിയമോപദേശം ലഭിച്ചു. അതില്‍ മാധ്യമങ്ങള്‍ക്ക് വിവരാവകാശം നല്‍കാം.
.
സ്വര്‍ണക്കടത്ത് സംഘവുമായി അജിത് കുമാറിന് ബന്ധമുണ്ട്. എസ് പി സുജിത് ദാസ് ഉള്‍പ്പെടുന്നതാണ് സംഘം. ദുബായിലാണ് അജിത് കുമാറിന്റെ സ്വര്‍ണക്കടത്ത് സംഘം. കരിപ്പൂര്‍ കേന്ദ്രീകരിച്ച് മലപ്പുറം എസ്പി സുജിത് ദാസ് വഴിയാണ് സ്വര്‍ണം കടത്തിയത്. മൂന്ന് വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത അജിത് കുമാര്‍ ഇതേ കാലയളവില്‍ വലിയ തോതില്‍ സ്വര്‍ണം കടത്തി. സ്വര്‍ണക്കടത്ത് മേഖല അജിത് കുമാറിന് കീഴടങ്ങിയെന്നും അന്‍വര്‍ ആരോപിച്ചു. അജിത് കുമാറിന് വേണ്ടി ഐപിഎസ് സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും ബന്ധമുണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു.
.

Share
error: Content is protected !!