‘ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ!’; സിനിമ പീഡന വിവാദത്തിൽ വൈകി പ്രതികരിച്ച മമ്മൂട്ടിക്ക് രൂക്ഷ വിമർശനങ്ങളും പരിഹാസവും

കൊച്ചി∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുന്നതിനു പിന്നാലെയുണ്ടായ സിനിമ പീഡന വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്നും അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗമല്ല സിനിമയെന്നും മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തതെന്നും മമ്മൂട്ടി വിശദീകരിച്ചു.
.
എന്നാൽ മുതിർന്ന താരമായിട്ടും ഇത്രെയും നാൾ മൌനം പാലിച്ചതിനെതിരെ രൂക്ഷ വിമർശനമാണ് ആരാധകരുടെ കമൻ്റുകളിൽ. ഒളിച്ചിരിക്കാതെ മാധ്യമങ്ങളെ കാണാനുള്ള ആർജ്ജവം കാണിക്കണമെന്ന് പലരും കമൻ്റ് ചെയ്തു. തെറ്റ് ഉണ്ട് എന്ന് തിരിച്ചറിഞ്ഞ ശേഷവും മൗനം പാലിക്കുന്നത് തെറ്റിന് കുട പിടിക്കുന്നതിന് സമാനമാണെന്നും ചിലർ ചൂണ്ടിക്കാട്ടി. താങ്കളെ പോലെ സിനിമയിൽ ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരാൾ അപ്പോൾ തന്നെ പ്രതികരിക്കണമായിരുന്നുവെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. ഒരു കുറിപ്പ് എഴുതി കടമ നിർവഹിച്ച മെഗാസ്റ്റാറിന് ഒരു കൊട്ട അഭിനന്ദനങ്ങൾ! എന്നിങ്ങിനെയുള്ള ട്രോളുകളും കുറവല്ല.


ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോ​ഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അം​ഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും.
.
ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാ​ഗരൂ​കരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാ​ഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്.
.

ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പൊലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രം​ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോ​ഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്കണം.

.

എഫ് ബി പോസ്റ്റും കമൻ്റുകളും കാണാം..

Share
error: Content is protected !!