സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; തലയിണ മുഖത്ത് വെച്ചമർത്തി അച്ഛൻ തന്നെയും കൊല്ലാൻ ശ്രമിച്ചെന്ന് 5 വയസുകാരി മകൾ

ദമ്മാം: സൗദിയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം  കാഞ്ഞാവെളി സ്വദേശി മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരാണ് മരിച്ചത്. കിഴക്കൻ പ്രവിശ്യയിലെ അൽ കോബാറിൽ തുഖ്ബയിലുള്ള ഫ്ലാറ്റിൽ ഇന്നലെ (ബുധനാഴ്ച) വൈകുന്നരമാണ് ഇവരെ മരിച്ച നിലയിൽകണ്ടെത്തിയത്. ഏക മകളായ അഞ്ചുവയസുകാരി ആരാധ്യയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  കുടുംബവഴക്കായിരിക്കാം മരണകാരണമെന്നാണ് നിഗമനം.
.
രമ്യ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലും അനൂപ് മോഹൻ അടുക്കളയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. വർഷങ്ങളായി ഇവർ ഇവിടെ കുടുംബസമേതം താമസിച്ച് വരികയായിരുന്നു. അമ്മ രണ്ട് മൂന്ന് ദിവസമായി കട്ടിലിൽ തന്നെ മിണ്ടാതെ കിടക്കുകയായിരുന്നുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കൂടാതെ കട്ടിലിൽ കിടക്കുകയായിരുന്ന തൻ്റെ മുഖത്ത് അച്ഛൻ തലയണവെച്ച് അമർത്തി കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ വിട്ടിട്ട് പോയെന്നും കുട്ടി പറഞ്ഞു.
.
തുഖ്ബ സനാഇയയിൽ ഡെൻറിങ്, പെയിൻറിങ് വർക് ഷോപ് നടത്തിവരികയായിരുന്നു അനൂപ്. രമ്യ നേരത്തെ മരിച്ചിരിക്കാമെന്നാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തിപ്പെട്ടിരിക്കുന്ന നിഗമനം, പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ലോകകേരള സഭാ അംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കത്തിൻ്റെ സഹായത്തോടെയാണ് പൊലീസ് നടപടികളുമായി മുന്നോട്ട് പോകുന്നത്. മരണപ്പെട്ട ദമ്പതികളുടെ അഞ്ചുവയസുകാരി ആരാധ്യയെ നാസ് വക്കത്തിനെയാണ് പൊലീസ് തൽക്കാലം ഏൽപ്പിച്ചിരിക്കുന്നത്. അൽ ഖോബാറിൽ തന്നെയുള്ള ഒരു മലയാളി കുടുംബത്തിൻ്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ ഉള്ളതെന്നും നാസ് വക്കം പറഞ്ഞു. കുട്ടിയുടെ നാട്ടിലുള്ള കുടുംബം താനുമായി ബന്ധപ്പെടുകയും കുട്ടിയുമായി സംസാരിച്ചുവെന്നും നാസ് വക്കം പറഞ്ഞു. ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
.

Share
error: Content is protected !!