സിദ്ദീഖിന് കുരുക്ക് മുറുകുന്നു; പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ഹോട്ടലിൽ നിന്നും നിർണായക തെളിവുകൾ കണ്ടെത്തി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ നടൻ സിദ്ദിഖിനു കുരുക്ക് മുറുകുന്നു. നടിയുടെ പരാതിയില്‍ നിർണായക തെളിവുകൾ കണ്ടെത്തി. സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നു എന്നതിന്‍റെ തെളിവുകളാണു ലഭിച്ചത്. ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററിൽ ഇരുവരുടെയും പേരുകളുണ്ട്. സിദ്ദിഖിനെ കാണാൻ നടിയെത്തി. റിസപ്ഷനിലെ രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചാണ് നടി മുറിയിലെത്തിയത്. ഹോട്ടലിന്റെ ഒന്നാം നിലയിലാണ് സിദ്ദിഖിന്റെ മുറിയുണ്ടായിരുന്നത്. ഇവിടെ വച്ചാണ് പീഡിപ്പിക്കപ്പെട്ടതെന്നാണു നടി മൊഴിനൽകിയത്. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
.

സിനിമാ ചർച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിഖ് ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ടത്. സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷമാണ് നടി ഹോട്ടലിൽ എത്തിയത്. ഇവിടെവച്ചു പീഡിപ്പിക്കപ്പെട്ട വിവരം അന്നു മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടി അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം നിള തിയറ്ററിലായിരുന്നു പ്രിവ്യൂ ഷോ നടന്നത്. ഇവിടെ രണ്ടുപേരും ഒപ്പമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിയറ്ററിൽനിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കും. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. ഉച്ചയ്ക്കുശേഷം നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും തീരുമാനമുണ്ട്.
.
ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എങ്കിലും നടി ആരോപണത്തില്‍ ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
.
എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.
.
ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു. അതേസമയം സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നാണ് വിവരം.

.

Share
error: Content is protected !!