ചോരയിൽ കുതിർന്ന് കിടക്ക, ഉറക്കമുണർന്നപ്പോൾ തൊട്ടടുത്ത് ഉറ്റസുഹൃത്തിൻ്റെ മൃതദേഹം; ഭര്‍ത്താവ് പിടിയിൽ

ബെംഗളൂരു: നൃത്തസംവിധായകയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെംഗേരി വിശേശ്വരയ്യ ലേഔട്ടില്‍ താമസക്കാരിയായ ബി. നവ്യശ്രീ(28)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ എ. കിരണി(31)നെ പോലീസ് കസ്റ്റഡിയിലെടുത്തത്. നവ്യശ്രീയുടെ സുഹൃത്തായ ഐശ്വര്യയുടെ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. ഐശ്വര്യയ്‌ക്കൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് നവ്യശ്രീയെ ഭര്‍ത്താവ് അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. (ചിത്രത്തിൽ കൊല്ലപ്പെട്ട നവ്യശ്രീയും ഭർത്താവ് കിരണും)
.
ശിവമോഗ ഭദ്രാവതി സ്വദേശിനിയായ നവ്യശ്രീയും ടാക്‌സി ഡ്രൈവറായ കിരണും മൂന്നുവര്‍ഷം മുന്‍പാണ് പ്രണയിച്ച് വിവാഹിതരായത്. എന്നാല്‍, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായി ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി പ്രതി സ്ഥിരമായി ഭാര്യയുമായി വഴക്കിട്ടിരുന്നു. മാത്രമല്ല, ഭാര്യയെ ഇയാള്‍ സംശയിച്ചിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
.
ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കെംഗേരിയിലെ വീട്ടില്‍വെച്ച് കിരണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. സംഭവസമയത്ത് സുഹൃത്തായ ഐശ്വര്യയും നവ്യശ്രീക്കൊപ്പം മുറിയിലുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തിയത്. ചൊവ്വാഴ്ച രാത്രി ബിയര്‍ കഴിച്ചശേഷം ഇരുവരും ഒരുമുറിയില്‍ ഉറങ്ങാന്‍കിടന്നു. ഇതിനിടെയാണ് കിരണ്‍ മുറിയില്‍ അതിക്രമിച്ചുകയറി ഭാര്യയെ കൊലപ്പെടുത്തിയത്. മദ്യപിച്ച് ഉറങ്ങിയതിനാല്‍ മുറിയിലുണ്ടായിരുന്ന ഐശ്വര്യ സംഭവമറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഉറക്കമുണര്‍ന്നതോടെയാണ് ഒപ്പംകിടന്നിരുന്ന സുഹൃത്തിന്റെ മൃതദേഹം ചോരയില്‍കുളിച്ചനിലയില്‍ ഇവര്‍ കണ്ടത്. ഇതോടെ യുവതി ബഹളംവെച്ച് അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.

.

ചോരയില്‍ കുതിര്‍ന്ന കിടക്ക, ഞെട്ടല്‍ മാറാതെ ഐശ്വര്യ…

ഭര്‍ത്താവില്‍നിന്നുള്ള ഉപദ്രവം സഹിക്കവയ്യാതെയാണ് നവ്യശ്രീ ഉറ്റസുഹൃത്തായ ഐശ്വര്യയെ വിളിച്ചുവരുത്തി വിവരങ്ങളെല്ലാം പറഞ്ഞത്. തുടര്‍ന്ന് നവ്യശ്രീയ്ക്ക് ആശ്വാസംപകരാനും പിന്തുണനല്‍കാനുമായി ഐശ്വര്യ ചൊവ്വാഴ്ച രാത്രി കെംഗേരിയിലെ വീട്ടില്‍ തങ്ങുകയായിരുന്നു. എന്നാല്‍, ഒരുമിച്ചുറങ്ങിയ ഉറ്റസുഹൃത്തിന്റെ ചേതനയറ്റ ശരീരം കണ്ടാണ് പിറ്റേദിവസം രാവിലെ ഐശ്വര്യ ഉറക്കമുണര്‍ന്നത്. ഹോളിവുഡ് പ്രേതസിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്കായിരുന്നു കെംഗേരിയിലെ വീട് ബുധനാഴ്ച രാവിലെ സാക്ഷ്യംവഹിച്ചത്. ചോരയില്‍ കുതിര്‍ന്ന കിടക്കയില്‍ തന്റെ തൊട്ടടുത്ത് പ്രിയ കൂട്ടുകാരിയുടെ മൃതദേഹം കണ്ട ഐശ്വര്യയ്ക്ക് ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല.
.

പ്രണയവിവാഹം, കുടുംബപ്രശ്‌നങ്ങള്‍…

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് മൂന്നുവര്‍ഷം മുന്‍പ് കിരണും നവ്യശ്രീയും പ്രണയിച്ച് വിവാഹിതരായത്. പക്ഷേ, കഴിഞ്ഞ ഒരുവര്‍ഷമായി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. നവ്യശ്രീ നൃത്തസംവിധായകയായും അവതാരകയായും ജോലിചെയ്യുന്നത് കിരണിന് ഇഷ്ടമായിരുന്നില്ല. ഈ ജോലി ഒഴിവാക്കണമെന്ന് ഇയാള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭാര്യ അതിന് കൂട്ടാക്കിയില്ല. ഇതിനുപുറമേ ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്നും പ്രതി സംശയിച്ചിരുന്നു. സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ മൊബൈല്‍ഫോണ്‍ സ്ഥിരമായി പരിശോധിക്കാറുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
.
ഭര്‍ത്താവില്‍നിന്നുള്ള ഉപദ്രവം സഹിക്കവയ്യാതായതോടെ നവ്യശ്രീ ഇക്കാര്യങ്ങളെല്ലാം ഉറ്റസുഹൃത്തായ ഐശ്വര്യയെ അറിയിച്ചു. ആര്‍.ആര്‍. നഗറിലെ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ ജോലിചെയ്യുന്ന ഐശ്വര്യ കൂട്ടുകാരിയെ ആശ്വസിപ്പിക്കാനായി ചൊവ്വാഴ്ച കെംഗേരിയിലെത്തി. തുടര്‍ന്ന് അന്നേദിവസം വൈകീട്ട് ഇരുവരും നവ്യശ്രീയുടെ സുഹൃത്തായ സുനിലിനെ കാണാനായി പുറത്തുപോയി. കിരണിനെതിരേ പോലീസില്‍ പരാതി നല്‍കാനായിരുന്നു സുഹൃത്തായ സുനിലിന്റെയും നിര്‍ദേശം. പിന്നാലെ ഐശ്വര്യയും നവ്യശ്രീയും വീട്ടിലേക്ക് മടങ്ങി.
.

ചൊവ്വാഴ്ച രാത്രി നവ്യശ്രീയുടെ വീട്ടില്‍ ഐശ്വര്യയും തങ്ങി. ഇരുവരും രാത്രി ഒരുമിച്ച് മദ്യപിച്ചു. പിന്നാലെ കിരണ്‍ വീട്ടിലെത്തിയതോടെ മൂവരും ഒരുമിച്ച് അത്താഴം കഴിച്ചു. ഇതിനിടെ കിരണ്‍ നവ്യശ്രീയുമായി വഴക്കുണ്ടാക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുംചെയ്തു. ഐശ്വര്യ ഇടപെട്ടാണ് കിരണിനെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചത്. അര്‍ധരാത്രിയോടെ ഐശ്വര്യയും നവ്യശ്രീയും ഒരുമുറിയിലും കിരണ്‍ മറ്റൊരു മുറിയിലും ഉറങ്ങാന്‍പോയി. മദ്യപിച്ചതിനാല്‍ യുവതികള്‍ നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ കിരണ്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുന്‍പ് കിരണ്‍ ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് ഉപദ്രവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് ശേഷം വീട്ടില്‍നിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
.

Share
error: Content is protected !!