മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്; പ്രതിഛായ മോശം, മുകേഷിനെ സിപിഎം കൈവിട്ടേക്കും, തെളിവുകൾ പുറത്ത് വിടാൻ വെല്ലുവിളിച്ച് നടി

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തിൽ മുകേഷ് എം.എൽ.എയ്ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ താരത്തെ സി.പി.എം. കൈവിട്ടേക്കും. മുകേഷിന് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും. നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിദ്ദിഖിനെതിരെ കേസെടുത്തതിന് സമാനമായ സാഹചര്യമാണ് മുകേഷും അഭിമുഖീകരിക്കുന്നത്.
.
പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. രാജിയ്ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.
.
എന്നാൽ നടൻ മുകേഷിനെ പണം ചോദിച്ച് താൻ ബ്ലാക്മെയിൽ ചെയ്തെങ്കിൽ അതിന്റെ ശബ്ദ സന്ദേശം അദ്ദേഹം പുറത്തു വിടട്ടെയെന്ന് പരാതിക്കാരിയായ നടി വെല്ലുവിളിച്ചു. ബ്ലാക്മെയിൽ ചെയ്തു എന്ന് ആരോപിക്കുന്നത് ഇരകളെ മാനസികമായി തളർത്താനാണ്. മോശം അനുഭവം ഉണ്ടായതിന്റെ തെളിവെല്ലാം പൊലീസിനു കൊടുത്തു. തെളിവുകൾ സൂക്ഷിച്ചുവച്ചിരുന്നതായും നടി മാധ്യമങ്ങളോട് പറഞ്ഞു. നടി പണം ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തെന്നും അതിനു തെളിവുണ്ടെന്നും മുകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു
.
അതേസമയം, മുകേഷിന്റെ രാജിയാവശ്യത്തിൽ സിപിഎമ്മിൽ ചർച്ചകൾ സജീവമാവുകയാണ്. നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പ്രതികരിച്ചത്. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്‍റെ രാജിയാവശ്യം ഇപി ജയരാജൻ തള്ളിയത്.
.
നിലവില്‍ രാജിവെക്കാൻ മുകേഷിനോട് പാര്‍ട്ടി ആവശ്യപ്പെടില്ല. പരസ്യമായി മുകേഷിനെ തള്ളിപ്പറയില്ലെങ്കിലും താരത്തിനെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പിന്തുണച്ച് രംഗത്ത് വരേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശമെന്നാണ് വിവരം. കേസിന്റെ പശ്ചാത്തലത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമോ എന്നുള്ളതാണ് രാഷ്ട്രീയ എതിരാളികള്‍ ഉറ്റുനോക്കുന്നത്.
.
നിലവില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വവുമായി മുകേഷ് അത്ര നല്ല ബന്ധത്തിലല്ല. പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നതുള്‍പ്പെടെയുള്ള വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. ഇതിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൂടി ആയപ്പോള്‍ പാര്‍ട്ടിയും മുകേഷും തമ്മിലുള്ള അകലം കൂടിയിരുന്നു. ഇതിനിടെയാണ് ലൈംഗികാതിക്രമ കേസ് വരുന്നത്.
.
മുകേഷ് രാജിവെക്കണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര നയരൂപീകരണ സമിതി അംഗത്വത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് മുകേഷിനോട് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നു. വിഷയം പാര്‍ട്ടിയുടെ കൈവിട്ട് പോകുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മുന്‍ ഭാര്യ സരിതയുടെ പഴയ പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചരിക്കുന്നുണ്ട്.
.
മുകേഷിനെ സംരക്ഷിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് കൊല്ലത്തെ പാര്‍ട്ടി നേതൃത്വം കരുതുന്നത്. അതേസമയം മുകേഷ് രാജിവെക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സിപിഎം ഉടന്‍ തീരുമാനം എടുത്തില്ലെങ്കില്‍ സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ആലോചിക്കുന്നുണ്ട്.
.

Share
error: Content is protected !!