‘ഇത് ഞങ്ങളുടെ കുട്ടിയാണ്’: ട്രെയിനിൽ പെൺകുട്ടിയെ വിട്ടുനൽകാതെ ഒരു സംഘം സ്ത്രീകൾ; മലയാളികൾ ചോദ്യം ചെയ്തതോടെ പിന്മാറി

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനിൽ കണ്ടെത്തുമ്പോൾ ഒരു സംഘം സ്ത്രീകൾ ഒപ്പമുണ്ടായിരുന്നതായി വിവരം. മലയാളി അസോസിയേഷൻ പ്രതിനിധികൾ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇത് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം. എന്നാല്‍, തിരച്ചിലിന് വന്ന മലയാളി അസോസിയേഷന്‍ പ്രതിനിധികളുടെ തുടര്‍ച്ചയായ ചോദ്യങ്ങളില്‍ ഇവര്‍ പതറി. കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചതിനെത്തുടര്‍ന്നാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.
.
താമ്പാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിന്റെ മുൻ നിരയിൽ ജനറൽ കംപാർട്ട്മെന്റിൽ ഒരു കൂട്ടം പുരുഷന്മാർ ഇരിക്കുന്നതിന് മുകളിൽ ബെർത്തിൽ കിടുന്നറുങ്ങുകയായിരുന്നു കുട്ടി. അടുത്തിരുന്ന കുടുംബത്തോട് ചോദിച്ചപ്പോള്‍ തങ്ങളുടെ കുട്ടിയല്ലെന്ന് പറഞ്ഞു. അപ്പുറത്തെ ക്യാബിനില്‍ ഇരിക്കുന്ന സ്ത്രീകളുടെ കുട്ടിയാണെന്ന് പറഞ്ഞു. അവര്‍ കുട്ടിക്കായി അവകാശവാദം ഉന്നയിച്ചു. തങ്ങളുടെ കുട്ടിയാണെന്ന് പറഞ്ഞു. തുടര്‍ച്ചയായ ചോദ്യങ്ങളില്‍ അവര്‍ പതറി. ഇതിനിടെ കുട്ടിയെ ഉണര്‍ത്തി പ്രചരിക്കപ്പെട്ട ഫോട്ടോയുമായി താരതമ്യംചെയ്ത് ഉറപ്പിച്ചു’, മലയാളി അസോസിയേഷനിലെ എ.ആര്‍.ജി. ഉണ്ണിത്താന്‍ പറഞ്ഞു.
.
‘ഇതരസംസ്ഥാന തൊഴിലാളികളായിരുന്ന സ്ത്രീകളായിരുന്നു കുട്ടിക്കുവേണ്ടി അവകാശവാദം ഉന്നയിച്ചത്. ടിക്കറ്റും മറ്റും ചോദിച്ചപ്പോള്‍ സംഘം പരിഭ്രമിച്ചു. കുട്ടിയുമായി പുറത്തിറങ്ങിയപ്പോള്‍ അവര്‍ കാര്യമായി പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. കുട്ടിയുടെ പേര് ചോദിച്ചപ്പോള്‍ കൃത്യമായി പറഞ്ഞു. കേരളത്തില്‍നിന്ന് അച്ഛനേയും അമ്മയേയും വിട്ട് വന്നതാണോ എന്ന ചോദിച്ചപ്പോള്‍ കുട്ടി അതേയെന്ന് മറുപടി പറഞ്ഞു. ഇത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. തുടര്‍ന്ന് ആര്‍.പി.എഫിന്റെ വനിതാ കോണ്‍സ്റ്റബിളിന് കുട്ടിയെ കൈമാറി’, കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ മറ്റൊരു മലയാളി അസോസിയേഷന്‍ അംഗം ഹരിദാസ് പറഞ്ഞു. കുട്ടിയെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ വനിത പൊലീസിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
.
രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാൽ കണ്ടെത്തുമ്പോൾ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനിൽ കയറിയത് മുതൽ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാ​ഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. അമ്മ തല്ലിയതിനെ തുടർന്ന് വീട്ടിൽ നിന്ന് വഴക്കിട്ട് ഇറങ്ങിപ്പോയതാണെന്നും ജന്മദേശമായ അസമിലേക്ക് പോകുകയായിരുന്നവെന്നും കുട്ടി മലയാളി അസോസിയേഷൻ പ്രതിനിധികളോട് പറഞ്ഞു. ആർപിഎഫിന് കൈമാറിയ കുഞ്ഞിന് ആഹാരവും വെള്ളവും ഉദ്യോ​ഗസ്ഥർ വാങ്ങി നൽകി. കുട്ടിക്ക് മറ്റ് യാതൊരു വിധത്തിലുമുള്ള ആരോ​ഗ്യപ്രശ്നങ്ങളുമില്ല.
.
മകളെ തിരിച്ചുകിട്ടിയതിൽ സന്തോഷമെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. രണ്ട് ദിവസമായി വിശന്നിരുന്ന കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. എന്തിനാണ് വീട് വീട്ടതെന്ന പിതാവിന്റെ ചോദ്യത്തിന് അമ്മ തല്ലിയതിനാലാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇനി തല്ലില്ലെന്ന് പിതാവ് പറഞ്ഞു. ഫോണിലൂടെ മകളെ ആശ്വസിപ്പിച്ചായിരുന്നു മാതാപിതാക്കൾ സംസാരിച്ചത്. സഹോദരിയെ കണ്ടെത്തിയതിൽ സന്തോഷമെന്നും കേരളത്തിന് നന്ദിയെന്നും തസ്മിദിന്റെ സഹോദരൻ പ്രതികരിച്ചു.

.

Share
error: Content is protected !!