സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ തീരുമാനം. സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 10 കിലോ കുറച്ചതാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരിധി 30 കിലോയായിരുന്നു അനുവദിച്ചിരുന്നത്. ഇത് 20 കിലോ ആയി കുറച്ചതാണ് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നടപടി. ആഗസ്ത് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇത് ബാധകമാകും.
.
പുതിയ നിയന്ത്രണമനുസരിച്ച് ആഗസ്ത് 19ന് ശേഷം യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 20 കിലോ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജുമാണ് അനുവദിക്കുക. എന്നാൽ ആഗസത് 19ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 30 കിലോ ലഗേജ് തന്നെ അനുവദിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കിയ പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
.
അതേ സമയം മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാർക്ക് ഇത് വരെ സൗജന്യ ബാഗേജിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ളത് യു.എ.ഇയിലാണ്. അതിനാൽ തന്നെ ഇന്ത്യക്കാരായ സാധാരണ പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍വീസ് എന്ന നിലക്ക് ലഗേജിന്റെ ഭാരം കുറച്ച നടപടി വലിയ തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. സൗജന്യ ബാഗേജിന് പുറമെ അധികമായി 15 കിലോവരെ മാത്രമാണ് അനുവദിക്കുന്നത്.
.
ഏറ്റവും തിരക്കേറിയ യു.എ.ഇ-ഇന്ത്യ റൂട്ടില്‍ സൗജന്യ ലഗേജ് ആനുകൂല്യം വെട്ടിക്കുറച്ചതിലൂടെ കൂടുതല്‍ ലാഭമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലക്ഷ്യമിടുന്നതെന്നാണ് ട്രാവൽ രംഗത്തുള്ളവരുടെ നിരീക്ഷണം.

അതേ സമയം യാത്രക്കാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അധിക ബാഗേജിന് ഏർപ്പെടുത്തിയിരുന്ന അമിത നിരക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുറച്ചു. 20 കിലോയ്ക്ക് മുകളിലുള്ള ഓരോ അധിക കിലോയ്ക്കും  50 ദിര്‍ഹം വരെ ഈടാക്കുമെന്നായിരുന്നു ഈ മാസം ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, 30 ദിര്‍ഹത്തിന് 10 കിലോ അനുവദിക്കുമെന്നാണ് പുതിയ അറിയിപ്പ്. എങ്കിലും, 30 കിലോയ്ക്ക് മുകളില്‍ വരുന്ന ഓരോ കിലോയ്ക്കും പഴയ നിരക്ക് തന്നെ നല്‍കേണ്ടി വരും.

.

Share
error: Content is protected !!