നിയമം കൂടുതൽ ശക്തമാക്കി യുഎഇ; സന്ദർശക വിസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാൽ 10 ലക്ഷം ദിർഹം പിഴ

ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്.

തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.

.
സന്ദർശക വിസ അല്ല, എൻട്രി പെർമിറ്റ്

വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുൻപ് 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വർധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദർശക വിസയിൽ എത്തുന്നവർക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്തു സന്ദർശക വിസയിൽ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നൽകുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യിൽ നിന്നു പണവും വാങ്ങും. കമ്പനികൾ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയിൽ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാൽ, റസി‍ഡൻസി വിസയുടെ തുടർനടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്മെന്റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.
.
ഓഫർ ലെറ്റർ ഇല്ലാതെ പറ്റില്ല

സന്ദർശക വിസയിലുള്ളവർക്ക് ആരെങ്കിലും തൊഴിൽ വാഗ്ദാനം നൽകിയാൽ, മാനവ വിഭവ മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കാതെ ജോലി ചെയ്യാൻ പാടില്ലെന്നു മുന്നറിയിപ്പുണ്ട്. തൊഴിൽ വീസക്കാരെ നിയമിക്കുന്നതിൽ നിന്നു കമ്പനികൾ വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നു നിയമ വിദഗ്ധരും പറയുന്നു. പിഴ ശിക്ഷയ്ക്കു പുറമേ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരും.
.
നിസ്സഹായത മുതലെടുത്ത് സ്ഥാപനങ്ങൾ

വിസിറ്റ് വിസയിൽ തൊഴിൽ തേടിയെത്തുന്നവരുടെ അവസ്ഥ പരമാവധി മുതലെടുത്ത് അവരെ ജോലി ചെയ്യിക്കുന്ന പല സ്ഥാപനങ്ങളുമുണ്ട്. തൊഴിൽ വിസ നൽകുമെന്നു മോഹിപ്പിച്ച രണ്ടും മൂന്നും തവണ സന്ദർശക വിസ അവരെക്കൊണ്ടു തന്നെ പുതുക്കും. ഒടുവിൽ ഒരു രൂപ പോലും പ്രതിഫലം നൽകാതെ പറഞ്ഞയയ്ക്കും. ഇത്തരം സന്ദർഭങ്ങളിൽ പരാതി നൽകാൻ പോലും ഇരകൾക്ക് സാധിക്കില്ല. പരാതി നൽകിയാൽ സന്ദർശക വിസയിൽ തൊഴിൽ ചെയ്ത കുറ്റമാണ് നടപടി നേരിടേണ്ടി വരുമെന്നതാണ് കാരണം. ജോലി ചെയ്യിച്ച സ്ഥാപനത്തിൽ നിന്ന് എന്തെങ്കിലും ആനുകൂല്യം നേടിത്തരാൻ നിയമത്തിന്റെ പരിരക്ഷ ലഭിക്കില്ല. അതുകൊണ്ടു തന്നെ ഭൂരിഭാഗം പേരും പരാതിപ്പെടാറില്ല.
.
പ്രതീക്ഷകളുമായി എത്തി ബാധ്യതകളുമായി മടക്കം

കിടക്കാനോ ഭക്ഷണം കഴിക്കാനോ വകയില്ലാതെ, നാട്ടിൽ പോകാൻ പോലും കഴിയാതെ സന്നദ്ധ സംഘടനകളുടെയോ എംബസിയുടെ കാരുണ്യത്തിനു കാത്തുനിൽക്കുക മാത്രമാണ് പലരുടെയും മുന്നിലുള്ള വഴി. വിസ പുതുക്കാൻ ഓരോ തവണയും 1000 ദിർഹത്തിനു മുകളിൽ ചെലവുവരും. മൂന്നും നാലും തവണ വിസ പുതുക്കാൻ വേണ്ടിവരുന്ന വൻതുക നാട്ടിൽനിന്നും യുഎഇയിലെ പരിചയക്കാരിൽ നിന്നും സംഘടിപ്പിക്കുന്നവരുണ്ട്. ഈ നാളുകളിലെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവും സ്വയം വഹിക്കണം. ഇതിനു നാട്ടിൽ നിന്നു പണം അയയ്ക്കുകയല്ലാതെ മറ്റു മാർഗമില്ല. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ പലരിൽ നിന്നും കടം വാങ്ങി അയയ്ക്കുന്ന പണം പക്ഷേ, തിരിച്ചടയ്ക്കാൻ പോലുമുള്ള വരുമാനം പലർക്കും കിട്ടില്ല. ഒടുവിൽ ഒന്നുമില്ലാതെ മടങ്ങേണ്ടിയും വരും. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശക വിസ നിയമം ശക്തമാക്കിയതും തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതും.

.
സന്ദർശക വിസയിൽ എത്തുന്നവർ ഇവിടെ ചെലവഴിക്കാനുള്ള പണവും താമസത്തിനു ഹോട്ടൽ ബുക്കിങ്ങും എടുത്തിരിക്കണമെന്നു നിർബന്ധമുണ്ട്.
.

Share
error: Content is protected !!