ഉന്നതരുടെ അശ്ലീല ചാറ്റുകൾ, രഹസ്യമായി റിക്കോർഡ് ചെയ്ത ദൃശ്യങ്ങൾ..; ഹേമ കമ്മിറ്റി പുറത്തുവിടാത്തത് സിനിമകളിലെ ക്ലൈമാക്സിനെ വെല്ലുന്ന വിവരങ്ങൾ

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പുറത്തുവരാത്തത് സിനിമകളിലെ ക്ലൈമാക്സിനെ വെല്ലുന്ന വിവരങ്ങളെന്നു സൂചന. 296 പേജ് റിപ്പോർട്ടിലെ ചില പേജുകൾ പൂർണമായി പുറത്തുവിട്ടിട്ടില്ല. ഇങ്ങനെ ഒഴിവാക്കിയ പേജുകൾക്കു പുറമേ റിപ്പോർട്ടിന്റെ അനുബന്ധമായി, ചലച്ചിത്രമേഖലകളിലെ നടിമാരും സാങ്കേതികപ്രവർത്തകരായ വനിതകളും നൽകിയ മൊഴികൾ അടങ്ങുന്ന 400 പേജ് വരുന്ന ഭാഗവും പുറത്തുവിട്ടിട്ടില്ല.
.
ലൈംഗിക ആവശ്യങ്ങൾക്കു പ്രേരിപ്പിക്കുന്നതും ക്ഷണിക്കുന്നതുമായ ഉന്നതരുടെ ഉൾപ്പെടെ വാട്സാപ് ചാറ്റുകളുടെ വിവരണം, സ്ക്രീൻഷോട്ടുകളുടെ പകർപ്പ്, കമ്മിറ്റി രേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങിയ മൊഴികൾ എന്നിവയാണ് അനുബന്ധത്തിലുള്ളതെന്ന് അറിയുന്നു. ചില സ്ത്രീകൾ രഹസ്യമായി റിക്കോർഡ് ചെയ്ത ദൃശ്യങ്ങളും സംഭാഷണങ്ങളും മറ്റും ഉൾപ്പെടുന്ന പെൻഡ്രൈവുകളും സിഡികളും മറ്റും അനുബന്ധത്തിന്റെ ഭാഗമായുള്ള ഇലക്ട്രോണിക് രേഖകളാണ്. നടന്മാരും സംവിധായകരും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഇതിൽ പരാമർശിക്കുന്നതായി പറയുന്നുണ്ട്.
.
സ്ത്രീകൾക്ക് എതിരെ പുരുഷന്മാരായ ചലച്ചിത്ര പ്രവർത്തകർ നടത്തിയ പരാമർശങ്ങളും മൊഴികളും അനുബന്ധത്തിന്റെ ഭാഗമാണ്. പ്രധാന റിപ്പോ‍ർട്ടിൽ 296 പേജുകളാണ് ഉണ്ടായിരുന്നത്. ഇതിൽ സ്വകാര്യതയെ ബാധിക്കുന്നുവെന്ന പേരിൽ 48, 49 എന്നീ ഖണ്ഡികകളും 165 മുതൽ 169 വരെയുള്ള ഖണ്ഡികകളും ഒഴിവാക്കിയതിനു പുറമേ 61 പേജുകളും പല ഭാഗങ്ങളിലായി സാംസ്കാരിക വകുപ്പ് നടത്തിയ പരിശോധനയിൽ ഒഴിവാക്കി. വ്യക്തികളുടെ സ്വകാര്യതയും വ്യക്തിസുരക്ഷിതത്വവും മാനിച്ച് ഇവ ഒഴിവാക്കുന്നതായാണു പറയുന്നത്.
.
അനുബന്ധത്തിൽ പറയുന്ന മൊഴികൾ പ്രധാന റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ആവർത്തിക്കുന്നതും ഇങ്ങനെ ഒഴിവാക്കിയതിൽ ഉൾപ്പെടുന്നു. ഡബ്ല്യുസിസിയുടെ നിവേദനത്തെ തുടർന്നാണ് കമ്മിറ്റി രൂപീകരിച്ചത് എന്നു പറയുന്ന തുടക്കഭാഗത്തു തന്നെ ചില ഒഴിവാക്കലുകൾ നടന്നിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഡബ്ല്യുസിസിയുടെ നിവേദനത്തിൽ പറയുന്ന കാര്യങ്ങളാണ് ഇത്.റിപ്പോർട്ടിലെ രഹസ്യ വിവരങ്ങൾ പുറത്തു പോകാതിരിക്കാനായി സ്റ്റെനോഗ്രഫറെ ഒഴിവാക്കി ജസ്റ്റിസ് ഹേമ തന്നെയാണ് 296 പേജുകളുള്ള റിപ്പോർട്ടു മുഴുവനും ടൈപ് ചെയ്തത്.
.

ഉപദ്രവിച്ച നടനൊപ്പം ഒരുമിച്ചഭിനയിക്കാൻ വേണ്ടിവന്നത് 17 റീടേക്കുകൾ

തിരുവനന്തപുരം ∙ സെറ്റിൽ വച്ച് ഉപദ്രവിച്ച നടനൊപ്പം ഒരു നടിക്കു തൊട്ടടുത്ത ദിവസം അഭിനയിക്കേണ്ടി വന്നത് അടുത്ത് ഇടപെടുന്ന രംഗങ്ങൾ. നടനോടുള്ള ദേഷ്യവും വിദ്വേഷവും കാരണം ആ ഷോട്ടിനു 17 റീടേക്കുകൾ വേണ്ടിവന്നെന്നാണു നടി ഹേമ കമ്മിറ്റിക്കു മൊഴി നൽ‌കിയത്. ആ നടൻ ആരാണെന്നു പുറംലോകം അറിയാതിരിക്കാൻ അദ്ദേഹത്തിന്റെ പേരും  സൂചന നൽകുന്ന ഭാഗങ്ങളും ഒഴിവാക്കിയാണു സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിട്ടത്. 14 പേജുകളാണ് ഇതിനായി സർക്കാർ ഒഴിവാക്കിയത്.
.
സെറ്റിൽ എന്താണു നടന്നതെന്ന ഭാഗം റിപ്പോർട്ടിൽ നിന്നു നീക്കിയിട്ടുണ്ട്. തുടർന്നുള്ള ഭാഗം ഇങ്ങനെ: ‘തൊട്ടടുത്ത ദിവസം അതേ മനുഷ്യനൊപ്പം ഭാര്യയായി അഭിനയിക്കേണ്ടി വന്നു. കെട്ടിപ്പിടിച്ചാണ് അഭിനയിച്ചത്. അതു ഭീകരമായ അനുഭവമായിരുന്നു. എന്റെ മുഖത്ത് ആ നടനോടുള്ള വിദ്വേഷവും വെറുപ്പും പ്രതിഫലിച്ചു. അതു കാരണം ഒരു ഷോട്ട് 17 തവണ എടുക്കേണ്ടിവന്നു.’
.

Share
error: Content is protected !!