‘വേണമെങ്കില്‍ തൂക്കിക്കൊന്നോളൂ’, കൂസലില്ലാതെ പ്രതി; ഒന്നിലധികം വിവാഹങ്ങള്‍, ഫോണിലാകെ അശ്ലീല വീഡിയോകൾ

കൊല്‍ക്കത്ത: ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി.ജി. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ് 2019 മുതല്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2019-ല്‍ കൊല്‍ക്കത്ത പോലീസിന്റെ ദുരന്തനിവാരണ സംഘത്തിലാണ് സഞ്ജയ് റോയ് സിവിക് വൊളണ്ടിയറായി ചേര്‍ന്നത്. പിന്നീട് പോലീസ് വെല്‍ഫയര്‍ സെല്ലിന്റെ കീഴില്‍ വൊളണ്ടിയറായി. ഈ കാലയളവിലാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ ഇയാളെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.
അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലെ രക്ഷാപ്രവര്‍ത്തനം, പോലീസിനെ സഹായിക്കല്‍ എന്നിവയാണ് സിവിക് വൊളണ്ടിയറുടെ ഡ്യൂട്ടി. മാസം 12,000 രൂപയും ശമ്പളമായി നല്‍കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സഞ്ജയ് റോയിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറായിരുന്നു.
.

അതിനിടെ, ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റില്‍ ജോലിചെയ്തിരുന്ന സഞ്ജയ് റോയി ആശുപത്രിയിലെത്തുന്നവരില്‍നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റാകാനും രോഗികള്‍ക്ക് കട്ടില്‍ ഉറപ്പുവരുത്താനും രോഗികളുടെ ബന്ധുക്കളില്‍നിന്ന് ഇയാള്‍ കൈക്കൂലി വാങ്ങിയിരുന്നതായാണ് വിവരം. ആശുപത്രിയില്‍ സൗകര്യമില്ലെങ്കില്‍ സമീപത്തെ നഴ്‌സിങ് ഹോമുകളില്‍ കട്ടില്‍ തരപ്പെടുത്തിനല്‍കാനും പ്രതി പണം ഈടാക്കിയിരുന്നു.
.
സിവിക് വൊളണ്ടിയറായ സഞ്ജയ് റോയ് കൊല്‍ക്കത്ത പോലീസിലെ ഉദ്യോഗസ്ഥനാണെന്നാണ് പലരും തെറ്റിദ്ധരിച്ചിരുന്നത്. കൊല്‍ക്കത്ത പോലീസിന്റെ ടീഷര്‍ട്ട് ധരിച്ച് കറങ്ങിനടന്നിരുന്ന ഇയാള്‍, സ്വയം പരിചയപ്പെടുത്തുമ്പോഴും പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. മാത്രമല്ല, ഇയാളുടെ ബൈക്കില്‍ കൊല്‍ക്കത്ത പോലീസിന്റെ സ്റ്റിക്കര്‍ പതിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
.

ഒന്നിലധികം വിവാഹങ്ങള്‍, ഫോണില്‍ അശ്ലീലവീഡിയോകള്‍…

വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സഞ്ജയ് റോയ് ഒന്നിലധികം വിവാഹം കഴിച്ചിരുന്നതായും എന്നാല്‍ ഇതെല്ലാം പരാജയപ്പെട്ടെന്നുമാണ് വിവരം. അറസ്റ്റിലായ പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീലവീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതിനിടെ, ആശുപത്രിയില്‍വെച്ച് പ്രതി നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നതായും പരാതികളുണ്ട്.
.

ക്രൂരമായ കൊലപാതകം, പശ്ചാത്താപമില്ലാതെ പ്രതി…

വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിലാണ് ചോരയില്‍കുളിച്ച നിലയില്‍ 31-കാരിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റ ഡോക്ടര്‍, ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്സെറ്റും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ സഹായിച്ചത്. തുടര്‍ന്ന് സഞ്ജയ് റോയിയെ ശനിയാഴ്ച തന്നെ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
.

അതിനിടെ, പോലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റസമ്മതം നടത്തിയെങ്കില്‍ താന്‍ ചെയ്ത കുറ്റകൃത്യത്തില്‍ ഇയാള്‍ പശ്ചാത്താപമൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. യാതൊരു കൂസലുമില്ലാതെയായിരുന്നു പ്രതി പോലീസിന് മറുപടി നല്‍കിയത്. വേണെങ്കില്‍ തന്നെ തൂക്കിക്കൊന്നോളൂ എന്നും പ്രതി പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

.

 

Share
error: Content is protected !!