സൗദിയിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിച്ചു; മലയാളി ഉൾപ്പെടെ നാല് പേർ മരിച്ചു

സൗദിയിലുണ്ടായ വാഹനപകടത്തിൽ ഒരു മലയാളി പ്രവാസി ഉൾപ്പെടെ നാലുപേർ മരിച്ചു. കോഴിക്കോട് സ്വദേശി ചക്കിട്ടപാറ പുരയിടത്തിൽ തോമസി (ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. അൽബഹക്ക് സമീപം വെച്ചുണ്ടായ വാഹനപകടത്തിലാണ് മരണം. മരിച്ചവരിൽ ഒരാൾ ഉത്തർ പ്രദേശ് സ്വദേശിയും മറ്റുള്ളവർ സുഡാൻ, ബംഗ്ലാദേശ് പൌരന്മാരുമാണ്. അൽബഹ-തായിഫ് റോഡിൽ വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
.

ഈവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു ഇവർ. ഒരു സ്ഥലത്തെ പ്രോഗ്രാമിന് ശേഷം സാധനങ്ങളുമായി തിരിച്ച് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഉടനെ തന്നെ ട്രക്കിന് തീ പിടിക്കുകയും ചെയ്തു. അൽ ബാഹ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫറായ ജോയൽ അടുത്തിടെയാണ് സൗദിയിൽ ജോലിക്കെത്തിയത്. അവിവാഹിതനായ ജോയലിൻ്റെ മാതാവ് മോളിയാണ്. ഏക സഹോദരൻ ജോജി.

.

Share
error: Content is protected !!