‘ശോഭന നല്ല സുഹൃത്താണ്, തിരുവനന്തപുരത്ത് മത്സരിക്കില്ലെന്ന് അറിയിച്ചു-തരൂർ; ബിജെപിക്ക് നിരാശ’

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്തുനിന്ന് നടി ശോഭന മത്സരിക്കില്ലെന്ന് ശശി തരൂർ എംപി.  നിരാശയിൽ നിന്നാണ് തിരുവനന്തപുരത്ത് ബിജെപിക്ക് ഒട്ടേറെ പേരുകൾ ഉയരുന്നത്. ഗുരുവായൂർ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘നടി ശോഭന എന്റെ നല്ല സുഹൃത്താണ്. അവർ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന കാര്യം ഫോണിൽ അറിയിച്ചിരുന്നു. പലപ്പോഴായി പല പേരുകളാണ് ബിജെപി ഉയർത്തുന്നത്. അവരുടെ നിരാശയെ തുടർന്നാണ് പല പേരുകൾ പറയുന്നത്. ഇത്തരത്തിലുള്ള ബിജെപിയുടെ പ്രചാരണം ഭയം കൊണ്ടാണ്. ആരൊക്കെ വരുമെന്നറിയാൻ കാത്തിരിക്കുകയാണ്.

തിരുവനന്തപുരത്തെ സ്ഥാനാർഥികളെ വിലകുറച്ചു കാണുന്നില്ല. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കിൽ കോൺഗ്രസിനെതിരെ സിപിഐ മത്സരിക്കരുത്. രാഹുൽ ഗാന്ധിയുടെ സീറ്റിൽ തീരുമാനമായിട്ടില്ല. രാഹുലിനെ മത്സരിപ്പിക്കാൻ കൂടുതൽ സംസ്ഥാനങ്ങൾ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്’’– ശശി തരൂർ പറഞ്ഞു.

ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണെന്നും, ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർഥിയാകണമെന്നും കഴിഞ്ഞ ദിവസം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പറഞ്ഞിരുന്നു. പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയർന്നത്.

അതേ സമയം താനും രാമന്റെ ഭക്തനാണെന്നും അത് ബി.ജെ.പി. കൈക്കലാക്കിവെച്ചിരിക്കുന്ന രാമന്റേതല്ലെന്നും ശശി തരൂര്‍ എം.പി പറഞ്ഞു. ഗുരുവായൂരില്‍ ടി.എന്‍. പ്രതാപന്‍ എം.പി. നയിക്കുന്ന സ്‌നേഹസന്ദേശയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

”ഞാന്‍ എന്റെ വീട്ടിലെ പൂജാമുറിയില്‍ രാമന്റെ ചിത്രംവെച്ച് ആരാധിക്കുന്നുണ്ട്. രാമന്റെ കോപ്പിറൈറ്റ് അവകാശം ബി.ജെ.പി.ക്കില്ല . മതത്തെയും ദൈവത്തെയും രാഷ്ട്രീയായുധമാക്കി മാറ്റുന്ന ബി.ജെ.പി. വലിയവില കൊടുക്കേണ്ടി വരും”-ശശി തരൂര്‍ പറഞ്ഞു. പടിഞ്ഞാറേനടയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി.

നേതാക്കളായ ജോസഫ് ചാലിശ്ശേരി, ഒ. അബ്ദുള്‍ റഹിമാന്‍കുട്ടി, ടി.വി. ചന്ദ്രമോഹന്‍, അനില്‍ അക്കര, സുനില്‍ അന്തിക്കാട്, സി.സി. ശ്രീകുമാര്‍, ടി.എസ്. അജിത്ത്, സി.എ. ഗോപപ്രതാപന്‍, അരവിന്ദന്‍ പല്ലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!