തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി നാടകീയമായി തിരിച്ചെത്തി; കടത്തിക്കൊണ്ടുപോയ രണ്ടുപേർ കസ്റ്റഡിയിൽ

തിരുവല്ലയിൽ നിന്ന് കാണാതായ പതിനഞ്ചു വയസ്സുകാരി ഇന്നു പുലർച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിയത് നാടകീയമായി. ഇന്നു പുലർച്ചെ നാലരയോടെ ഓട്ടോയിലാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കോട്ടയത്തുനിന്ന് ബസ് മാർഗം തിരുവല്ലയിൽ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയെന്നാണ് വിവരം. പെൺകുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങാൻ ശ്രമിച്ച രണ്ടു തൃശൂർ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുൽ, അജിൽ എന്നിവരാണ് പിടിയിലായത്. ഒരാളേക്കൂടി തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അതുലിനെയും അജിലിനെയും സഹായിച്ചയാളാണ് ഇതെന്നാണ് വിവരം.

പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് എത്തിച്ചശേഷം തിരികെ മടങ്ങിയ അതുലിനെ കെ.എസ്.ആര്‍.ടി.സി. ബസ്സില്‍നിന്ന് മൂവാറ്റുപുഴയില്‍വെച്ചാണ് പിടികൂടിയത്. രണ്ടാംപ്രതിയായ അജിലിനെ ഞായറാഴ്ച രാവിലെ ഏഴരയോടെ തൃശ്ശൂര്‍ അന്തിക്കാട് പുത്തന്‍പീടികയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.

അറസ്റ്റ് ചെയ്ത യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് ഉച്ചയോടെ തിരുവല്ലയിലെത്തിക്കും. പെൺകുട്ടിയെ ഉടൻതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും.  പെൺകുട്ടിയുടെയും തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന രണ്ടു യുവാക്കളുടെയും ചിത്രം ഇന്നലെ വൈകിട്ട് തിരുവല്ല പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ഇത്. ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉൾപ്പെടെ ഇത് വൻതോതിൽ പ്രചരിച്ചതോടെയാണ് പെൺകുട്ടിയെ തിരിച്ചെത്തിച്ചതെന്നാണ് സൂചന.

 

ഇരുവരും വെള്ളിയാഴ്ച തിരുവല്ലയിലെത്തി പെൺകുട്ടിയെ കൊണ്ടുപോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിയുടെയും യുവാക്കളുടെയും ചിത്രം സഹിതം കാണാതായ വാർത്ത പൊലീസ് പുറത്തുവിട്ടതോടെയാണ് ഇവർ തിരിച്ചെത്താൻ നിർബന്ധിതരായത്. തുടർന്ന് ബസ് മാർഗം തിരുവല്ലയിലെത്തി പെൺകുട്ടിയെ ആരുമറിയാതെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മുങ്ങാനായിരുന്നു ശ്രമം. ഇതിനിടെയാണ് ഒരാൾ പിടിയിലായത്. രണ്ടാമനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയെ തിരുവല്ലയില്‍നിന്ന് കാണാതായത്. സ്‌കൂളില്‍നിന്ന് നേരത്തെ പരീക്ഷയെഴുതി ഹാള്‍വിട്ട പെണ്‍കുട്ടി രണ്ട് യുവാക്കള്‍ക്കൊപ്പം പോയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌കൂളില്‍നിന്ന് സ്വകാര്യബസ്സില്‍ യുവാക്കള്‍ക്കൊപ്പം യാത്രചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തി.

പിന്നീട് തിരുവല്ല കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ എത്തിയശേഷം പെണ്‍കുട്ടി യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ചാണ് യാത്രതുടര്‍ന്നത്. . ബസ്റ്റാന്‍ഡില്‍ എത്തിയ ഇവര്‍, വ്യാപാരസ്ഥാപന നടത്തിപ്പുകാരനോട് തൃശ്ശൂരിലേക്കുള്ള ബസിന്റെ സമയം അന്വേഷിച്ചിരുന്നു. ഇതോടെ പോലീസ് അന്വേഷണം തൃശ്ശൂര്‍ ഭാഗത്തേക്ക് വ്യാപിപ്പിച്ചു. ഇതിനിടെയാണ് ഞായറാഴ്ച പുലര്‍ച്ചെ യുവാക്കള്‍ പെണ്‍കുട്ടിയെ തിരുവല്ലയില്‍ തിരികെ എത്തിച്ചത്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!