അഭിലാഷ് എത്തിയത് കരുതിക്കൂട്ടി, പിറകിലൂടെ എത്തി വെട്ടിവീഴ്ത്തി; പ്രതി മുൻ പാർട്ടി മെമ്പർ, സത്യനാഥൻ്റെ വിയോഗം വിശ്വസിക്കാനാകാതെ നാട്

സിപിഎം നേതാവ് പി.വി.സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത് വിശ്വസിക്കാനാകാതെ നാട്. കഴിഞ്ഞ രാത്രി പത്ത് മണിയോടെയാണ് സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി.സത്യനാഥനെ (66) വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തുവച്ചാണ് വെട്ടേറ്റത്.

സത്യനാഥനെ വെട്ടിയ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ അണേല മുൻ ബ്രാഞ്ച് കമ്മിറ്റി അംഗവും കൊയിലാണ്ടി നഗരസഭാ മുൻ ചെയർപഴ്സന്റെ ഡ്രൈവറുമായിരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. അഭിലാഷ് സത്യനാഥനെ കൊല്ലാൻ കരുതിക്കൂട്ടിയാണ് എത്തിയത്. ഇതിനായി ഇയാൾ മഴു കരുതിയിരുന്നു. ആൾക്കൂട്ടത്തിൽനിന്ന് മാറി ഗാനമേള കേൾക്കുന്നതിനിടെ അക്രമി പിറകിലൂടെ എത്തി വെട്ടി വീഴ്ത്തുകയായിരുന്നുവെന്നാണ് സമീപത്തുണ്ടായിരുന്നവർ പറഞ്ഞത്. ഗാനമേളയിലെ ശബ്ദംകാരണം അക്രമം നടന്നത് ജനങ്ങൾ പെട്ടെന്ന് അറിഞ്ഞിരുന്നില്ല. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിനുപിന്നിൽ വ്യക്തിവിരോധമാണെന്നാണ് മനസ്സിലാക്കുന്നതെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ക്രൂര കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ പോലീസ് അന്വേഷണത്തിൽ അത് പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ പിടിയിലായ വ്യക്തി പാർട്ടി മെമ്പറായിരുന്നു. എന്നാൽ, ഏഴുവർഷം മുമ്പ് ഇയാളെ പുറത്താക്കി. അതിനുശേഷം പാർട്ടിയുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല. ഇയാൾ എവിടെയായിരുന്നു എന്നുപോലും പാർട്ടിയ്ക്ക് അറിയില്ലായിരുന്നു, മോഹനൻ വ്യക്തമാക്കി.

നിഷ്ഠൂരമായ സംഭവമാണ് നടന്നതെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ ഉത്തമനായ സഖാവും പൊതുപ്രവർത്തകനുമായ സത്യനാഥനെക്കുറിച്ച് ഒരുപാർട്ടിക്കാർക്കും വ്യത്യസ്താഭിപ്രായം പറയാൻ കഴിയില്ല. കൊലപാതകം നടത്തിയവന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. ഇയാൾ ആറ് വർഷം മുമ്പ് പാർട്ടിയിലുണ്ടായിരുന്നു. എന്നാൽ, സ്വഭാവവത്തിലും ശീലങ്ങളിലും ചില ക്രിമിനൽ വാസനയുള്ളതായി പാർട്ടിയ്ക്ക് മനസ്സിലായതോടെ ഇയാളെ പാർട്ടിയിൽനിന്ന് നീക്കംചെയ്തെന്നും അദ്ദേഹം അറിയിച്ചു.

സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പെരുവട്ടൂർ പുളിയോറവയൽ പി.വി. സത്യനാഥൻ (62) ആണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വെട്ടേറ്റുമരിച്ചത്. പെരുവട്ടൂർ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. കൊലപാതകത്തില്‍ കീഴടങ്ങിയ പെരുവട്ടൂർ പുറത്തോന അഭിലാഷ് (30) കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സിപിഎം നേതൃത്വത്തിൽ ഹർത്താൽ നടത്തുകയാണ്.

മുൻപും നിരവധി ക്രിമിനൽ കേസുകളിലുൾപ്പെടെ അഭിലാഷ് പ്രതിയായിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് അറിയിച്ചു. കൊയിലാണ്ടിയിലെ പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സത്യനാഥൻ.

രാത്രിയിൽ തന്നെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾ സംഭവ സ്ഥലത്തെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏതെങ്കിലും രാഷ്ട്രീയസംഘടനയ്ക്ക് പങ്കുണ്ടെന്നോ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നോ പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരമേഖലാ ഐജി ‌സേതുരാമൻ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അർധരാത്രിയോടെ സ്ഥലത്തെത്തിയിരുന്നു. സത്യനാഥൻ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!