സ്ഫോടനത്തിൽ വാഹനം ആകാശത്തേക്ക് ഉയർന്നുപൊങ്ങി; വലിയ ഉയരത്തിൽ തീ ഗോളങ്ങൾ, തകർന്നത് 25 വീടുകളും, നിരവധി വാഹനങ്ങളും | VIDEO

തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായത് വൻ സ്ഫോടനമെന്ന് റിപ്പോർട്ട്. സ്ഫോടനവസ്തുക്കൾ കൊണ്ടുവന്ന വാഹനം സ്ഫോടനത്തിന്റെ ആഘാതത്തിൽ ആകാശത്തേക്ക് ഉയർന്നു പൊങ്ങിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വലിയ ഉയരത്തിൽ തീജ്വാലകൾ ഉയർന്നതോടെ സമീപത്തു നിന്ന മാവ് കരിഞ്ഞുണങ്ങി. തോട്ടടുത്ത് കിടന്നിരുന്ന മറ്റൊരു കാറും കത്തിനശിച്ചു.

സ്ഫോടനത്തിൽ രണ്ട് വാഹനങ്ങള്‍ കത്തിനശിക്കുകയും സമീപത്തെ 25-ഓളം വീടുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്. വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പടക്കക്കടയോ പടക്കനിര്‍മാണശാലകളോ പടക്കശേഖരണശാലകളോ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമമെന്നും തൃപ്പൂണിത്തുറ ഫയര്‍ ആന്റ് റെസ്‌ക്യു അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നു. ‘സ്‌ഫോടനം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ അകലെയാണ് അഗ്നിരക്ഷാസേനയുടെ ഓഫീസുള്ളത്. സ്‌ഫോടനശബ്ദം കേട്ടയുടന്‍ ഉദ്യോഗസ്ഥരുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയായിരുന്നു. ശബ്ദംകേട്ട ഭാഗത്തേക്കാണ് വണ്ടിവിട്ടത്. സംഭവസ്ഥലത്ത് എത്തുമ്പോള്‍ തീ സമീപത്തെ കടകളിലേക്കും പടര്‍ന്ന അവസ്ഥയിലായിരുന്നു’, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കിയ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

പടക്കശേഖരണശാല ഇവിടെ പ്രവര്‍ത്തിക്കുന്നതായി അറിയില്ലായിരുന്നുവെന്നും അനുമതിയില്ലാതെയാണ് ഇത് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, പടക്കപ്പുരയ്ക്ക് അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നെങ്കിലും പോലീസ് അനുമതി നല്‍കിയിരുന്നില്ലെന്നും വിവരമുണ്ട്.

സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ ചികിത്സയ്‌ക്കെത്തിച്ചവരില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മറ്റുള്ളവരെ എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്കും മാറ്റിയിട്ടുണ്ട്.

പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് ഉത്സാവശ്യത്തിനുവേണ്ടി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

ടെമ്പോ ട്രാവലറില്‍നിന്ന് പടക്കങ്ങള്‍ ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കട പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ ഇരുപതോളം വീടുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആറോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. ഒരു വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!