ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്‍; റിസോര്‍ട്ട് രാഷ്ട്രീയത്തിന് വിരാമം

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ചംപയ് സോറന്റെ നേതൃത്വത്തിലുള്ള ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ചംപയ് സോറന്‍ വിശ്വാസം നേടിയത്. പ്രതിപക്ഷത്തിന് 29 എംഎല്‍എമാരുടെ വോട്ടുകളാണ് ലഭിച്ചത്.

ബിജെപി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായ ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയില്‍ എത്തിച്ചത്. ഭൂമി അഴിമതിക്കേസില്‍ ഇ.ഡി.കസ്റ്റഡിയിലുള്ള മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പുതിയ മുഖ്യമന്ത്രി ചംപയ് സോറന് 41 എം.എല്‍.എ.മാരുടെ പിന്തുണ അനിവാര്യമായിരുന്നു. ഭരണസഖ്യത്തിലുള്ള 47 എം.എല്‍.എ.മാരുടേയും പിന്തുണ അദ്ദേഹത്തിന് നേടാനായി.

മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഭൂമി അഴിമതിക്കേസില്‍ ഇ.ഡി. ബുധനാഴ്ച രാത്രിയാണ് അറസ്റ്റുചെയ്തത്. തൊട്ടുപിന്നാലെ പാര്‍ട്ടി ചംപയ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!