‘600 വർഷമായി ഗ്യാൻവാപി മസ്ജിദിൽ നമസ്കാരമുണ്ട്’; പുരാവസ്തു വകുപ്പിൻ്റെ റിപ്പോർട്ടിനെതിരെ മസ്ജിദ് കമ്മിറ്റി

വരാണസി: ഗ്യാൻവാപി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രമുണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെതിരെ മസ്ജിദ് കമ്മിറ്റി. റിപ്പോട്ട് മാത്രമാണതെന്നും അന്തിമ തീരുമാനമല്ലെന്നും പള്ളി പരിപാലിക്കുന്ന അൻജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി എസ്.എം. യാസീൻ വ്യക്തമാക്കി.

എ.എസ്.ഐ സർവേ റിപ്പോർട്ട് പരിശോധിച്ച് വിശകലനം ചെയ്യും. തുടർന്ന് വിദഗ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിവലിലെ സാഹചര്യത്തിൽ പള്ളി സുരക്ഷിതമായി സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം. എ.എസ്.ഐ അവരുടെ രീതിക്കനുസരിച്ചാണ് റിപ്പോർട്ട് നൽകിയത്. ഇതൊരു റിപ്പോർട്ട് മാത്രമാണ്, തീരുമാനമല്ലെന്നും യാസീൻ വ്യക്തമാക്കി.

600 വർഷങ്ങൾക്ക് മുമ്പ് ജൗൻപൂരിലെ ഭൂവുടമ നിർമ്മിച്ചതാണ് പള്ളി. മുഗൾ ചക്രവർത്തിയായ അക്ബറിന്റെ ഭരണകാലത്ത് പള്ളി നവീകരിച്ചു. പിന്നീട് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് പള്ളി കൂടുതൽ വിപുലീകരിച്ച് നവീകരണം നടത്തി. മുസ്ലിംകൾ ഏകദേശം 600 വർഷമായി ഇവിടെ നമസ്കാരം നിർവഹിക്കുന്നുണ്ട്. ഭാവിയിലും അത് തുടരും.

സർവേ റിപ്പോർട്ടിൽ 839 പേജുകളാണുള്ളത്. ഞങ്ങൾ റിപ്പോർട്ട് വായിക്കും. കൗൺസൽ ടീം അത് പഠിക്കും. അതിന്റെ പഠനത്തിനും വിശകലനത്തിനും സമയമെടുക്കും. റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങളെല്ലാം വിശകലനം ചെയ്ത ശേഷം വിദഗ്ധരിൽനിന്ന് അഭിപ്രായം തേടും. തുടർന്നാകും നിയമപരമായ അടുത്ത നീക്കം തീരുമാനിക്കുകയെന്നും യാസീൻ കൂട്ടിച്ചേർത്തു.

റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഹരജിക്കാരായ അഞ്ചു ഹിന്ദുസ്ത്രീകളുടെ അഭിഭാഷകനാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. പുരാവസ്തു വകുപ്പ് വാരാണസി ജില്ല കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിലവിലെ പള്ളിക്ക് താഴെ ക്ഷേത്രം ഉണ്ടായിരുന്നതായി പറയുന്നത്. ഭൂമിക്ക് താഴെ നിന്ന് ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ തൂണുകൾ ഇല്ലാതാക്കാൻ ശ്രമം നടന്നു. മഹാമുക്തി മണ്ഡപത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ക്ഷേത്രം തകർത്തത് പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിൻ്റെ ഭരണകാലത്താണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നുണ്ട്.

തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. സർവേയിൽ 34 ശിലാലിഖിതങ്ങൾ കണ്ടെത്തി. ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ തുടങ്ങിയ ആരാധനാ മൂർത്തികളുടെ പേര് ലിഖിതങ്ങളിൽ വ്യക്തമാണെന്നും റിപ്പോട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ച സർവേ റിപ്പോർട്ട്‌ ഇരുകക്ഷികൾക്കും നൽകാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹിന്ദുക്ഷേത്രം തകർത്താണോ മസ്ജിദ് നിർമിച്ചതെന്ന് കണ്ടെത്താൻ 2023 ജൂലൈ 21നാണ് എ.എസ്.ഐ സർവേക്ക് ജില്ല കോടതി അനുമതി നൽകിയത്.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പള്ളി നിലകൊള്ളുന്ന ഭാഗത്ത് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ ആരാധിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 2021 ആഗസ്റ്റിൽ അഞ്ച് സ്ത്രീകൾ പ്രാദേശിക കോടതിയിൽ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ നടത്താൻ ജില്ല കോടതി അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് സർവേ നടത്തുകയും ഡിസംബർ 18ന് സീൽ ചെയ്ത കവറിൽ കോടതിക്ക് എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വരാണസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി ഈദ്ഗാഹ് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഉത്തർപ്രദേശിലെ വിവിധ കോടതികളിലുണ്ട്. ക്ഷേത്രങ്ങൾ തകർത്താണ് ഇവ നിർമിച്ചതെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം.

ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ് എന്നിവയുമായി ബന്ധപ്പെട്ട് കീഴ് കോടതികളിൽ പുതിയ തർക്കങ്ങൾ ഉന്നയിക്കപ്പെടുന്നതിൽ അഖിലേന്ത്യ മുസ്‍ലിം വ്യക്തി നിയമബോർഡ് കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് 1991ലെ നിയമം പൂർണമായി തടയുന്നുണ്ടെന്ന് ഹൈദരാബാദിൽ ചേർന്ന ബോർഡ് എക്സിക്യൂട്ടിവ് കമ്മിറ്റി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും മതസ്വഭാവം 1947 ആഗസ്റ്റ് 15 എന്ന തീയതിയിലേതായിരിക്കുമെന്നും അതിൽ ഒരു മാറ്റവും വരുത്തിക്കൂടെന്നുമാണ് നിയമത്തിലുള്ളത്. അയോധ്യയിലെ ബാബരി മസ്ജിദിനെ മാത്രം ഈ നിയമത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!