ഇന്ത്യന്‍ സൈനികശക്തിയും സത്രീശക്തിയും വിളിച്ചോതി റിപ്പബ്ലിക്ക് ദിന പരേഡ്; അണിനിരന്ന് ഫ്രഞ്ച് സൈന്യവും – വിഡിയോ

75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിൽ സേനയുടെ റിപ്പബ്ലിക് ദിന പരേഡ് പൂർത്തിയായി. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ ഫ്ലോട്ടുകൾ അവതരിപ്പിക്കുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ  ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി മോദിയും കർത്തവ്യപഥിൽ സന്നിഹിതരാണ്. യുദ്ധ സ്മാരകത്തിൽ  പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്.

പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം.

ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണുള്ളത്. ശ്രീരാമനുമായി ബന്ധപ്പെട്ട ഫ്ലോട്ട് ആണ് യുപി അവതരിപ്പിക്കുന്നത്.

ഏറ്റവുമൊടുവിൽ നടക്കുന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുക്കും. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി.

 

 

വീഡിയോകൾ കാണാം…

 

 

 

 

 

 

ോേ്ി

 

 

Share
error: Content is protected !!