സൗദിയിൽ പണിനടക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് അസ്ഥികൂടം കണ്ടെത്തി; രണ്ട് വർഷം മുമ്പ് കാണാതായ മലയാളിയുടേതെന്ന് സംശയം

സൗദിയിൽ പണിനടക്കുന്ന കെട്ടിടത്തിന് മുകളിൽനിന്ന് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയതായി ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. കിഴക്കൻ പ്രവശ്യയിലെ അൽ ഖോബാറിൽ തുഖ്ബയിലുള്ള പണിനടക്കുന്ന കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് വർഷമായി പണി നിർത്തിവെച്ചിരുന്ന കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.

സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയ ഇഖാമയിലേയും ലൈസൻസിലേയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇത് രണ്ട് വർഷം മുമ്പ് തുഖ്ബയിൽനിന്ന് കാണാതായ തിരുവനന്തപുരം, വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽ നായരുടേതാകാമെന്ന (51)  നിഗമനത്തിലാണ് പൊലീസും സാമൂഹിക പ്രവർത്തകരും. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ.

ആരോടും, പറയാതെ പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനായ ഇദ്ദേഹത്തെ അന്നുമുതൽ തിരയാത്ത സ്ഥലങ്ങളില്ല. പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും ജയിലുകളും അന്വേഷണം നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമസസ്ഥലം പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ കേസിൽ പെട്ട് നിർമാണം നിലച്ചിരുന്ന ഈ കെട്ടിടത്തിൽ ആരും പരിശോധന നടത്തിയിരുന്നില്ല. നിർമാണം പുനരാരംഭിച്ചതിനെ തുടർന്ന് പണിക്കായി കഴിഞ്ഞ ദിവസം തൊഴിലാളികൾ എത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.

കൂടുതൽ പരിശോധനകൾക്കായി അസ്ഥികൂടം ഖത്വീഫ് ആശുപത്രിയിലേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി വളൻറിയർ മണിക്കുട്ടൻ പറഞ്ഞു. രണ്ട് വർഷം മുമ്പാണ് തുഖ്ബയിലെ റിയാദ് സ്ട്രീറ്റിൽ ഏ.സി മെയിൻറനൻസ് കട നടത്തുകയായിരുന്ന അനിൽ നായരെ കാണാതാകുന്നത്.

ഒരു സുഹൃത്തിനെ മുറിയുടെ താക്കോൽ ഏൽപിച്ചിരുന്നതിനാൽ സ്പോൺസറുടെ സാന്നിധ്യത്തിൽ മുറിതുറന്ന് പരിശോധിച്ചപ്പോൾ പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ അവിടെതന്നെ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന കാർ സ്ഥാപനത്തിന് സമീപം നിർത്തിയിട്ടതായും കണ്ടെത്തിയിരുന്നു.

25 വർഷമായി ഇതേ സ്ഥലത്ത് ജോലിചെയ്യുന്ന ഇദ്ദേഹം ഒളിച്ചുപോകാനോ ആത്മഹത്യക്കോ സാധ്യതയില്ലെന്നായിരുന്നു കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ഉറച്ച വിശ്വാസം.

2022 ജൂലൈ മാസത്തിലാണ് ഇദ്ദേഹത്തെ കാണാതായ വാർത്ത പുറത്ത് വരുന്നത്. പെരുന്നാൾ അവധി കഴിഞ്ഞ് കട തുറന്നിട്ടും ആൾ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ മുറിയിൽ ഉറങ്ങുകയായിരിക്കാമെന്നാണ് അന്ന് കൂടെ ജോലിചെയ്തവർ പറഞ്ഞിരുന്നത്. എന്നാൽ പിറ്റേ ദിവസവും കാണാതിരുന്നതിനെ തുടർന്ന് കൂടുതൽ അന്വേഷണം നടത്തി. ഇദ്ദേഹത്തിന്റെ കാർ സ്ഥാപനത്തിന് സമീപം തന്നെ നിർത്തിയിട്ടിരുന്നു. സംഭവം നടന്ന ജൂലൈ 12ന് വൈകീട്ട് 6.25ന് വാട്സ് ആപ് നോക്കിയതായി സ്റ്റാറ്റസിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ അതിന് ശേഷം ഫോൺ പ്രവർത്തനരഹിതമായിരുന്നതായും കണ്ടെത്തിയിരുന്നു.

ഇഖാമ നമ്പർ ഉപയോഗിച്ച് എമിഗ്രേഷൻ വിഭാഗത്തിൽ നടത്തിയ അന്വേഷണത്തിൽ സൗദി വിട്ടിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. സ്പോൺസർ തുഖ്ബ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ജോലി ഇഷ്ടപ്പെടാത്തതിനാൽ വേറെ ജോലി അന്വേഷിച്ച് പോയതാവും എന്നാണ് പൊലീസ് സംശയിച്ചിരുന്നത്. പൊലീസ് നിർദേശത്തെ തുടർന്ന് സ്പോൺസർ ഇദ്ദേഹത്തെ ഹുറൂബാക്കുകയും ചെയ്തു. 25 വർഷമായി ഇതേ സ്ഥലത്ത് ജോലിചെയ്യുന്ന അനിൽ നായർ ഒളിച്ചു പോകാൻ സാധ്യതയില്ലെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു.

ഭാര്യയും  രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് കാണാതായ അനിൽ നായരുടെ കുടുംബം. ഇദ്ദേഹത്തെ കാണാതായതിനെത്തുടർന്ന് ഭാര്യ കവിത ഇന്ത്യൻ എംബസിയിലും നോർക്ക റൂട്സിലും പരാതി നൽകിയിരുന്നു. അസ്ഥികൂടം ലഭിച്ചതിനെ കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധന പൂറത്തിയായാൽ മാത്രമേ അസ്ഥികൂടം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് അറിയിച്ചു.

(കടപ്പാട്: സാജിദ് ആറാട്ടുപ്പുഴ, ഗൾഫ് മാധ്യമം)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!