ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചു കിട്ടിയില്ല, മൂന്ന് മാസം അബോധാവസ്ഥയിൽ; ഒടുവിൽ പ്രവാസി മലയാളി നാട്ടിലേക്ക്

റിയാദ് : ശസ്ത്രക്രിയയെ തുടർന്ന് അബോധവസ്ഥയിലായ തിരുവനന്തപുരം കഠിനാംകുളം സ്വദേശി കൃഷ്ണൻ വിജയൻ ആരോഗ്യം വീണ്ടെടുത്ത് നാട്ടിലേക്ക് മടങ്ങി. റിയാദിലെ കൺസ്ട്രക്ഷൻ സ്കിൽസ് കമ്പനിയിൽ കഴിഞ്ഞ 24 വർഷമായി ഇലക്ട്രീഷ്യൻ ജോലി ചെയ്തു വരികയായിരുന്നു വിജയൻ. തോളെല്ലിലെ വേദനയെ തുടർന്ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയ വിജയനോട്, സാരമായ പ്രശ്നം ഉണ്ടെന്നും തുടർ ചികിത്സയ്ക്കായി ആശുപത്രിയെ സമീപിക്കണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് കമ്പനി നിർദ്ദേശ പ്രകാരം കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ പരിശോധന നടത്തുകയും ഡോക്ടർ ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്തു. (ചിത്രം:  കേളി മലാസ്  ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി, പിഎൻഎം റഫീഖ് എന്നിവർ കൃഷ്ണൻ വിജയനൊപ്പം  എയർപോർട്ടിൽ)

കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും, ശസ്ത്രക്രിയക്ക് ശേഷം ബോധം തിരിച്ചു കിട്ടിയില്ല.  രണ്ടു മാസത്തോളം വിജയനെ കുറിച്ചുള്ള ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടർന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖുമായി ബന്ധപ്പെട്ട് ആളെ കണ്ടെത്താൻ സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കേളി പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ വിവരം ധരിപ്പിക്കുകയും, കേളിയുടെ അന്വേഷണത്തിലൂടെ അബോധാവസ്ഥയിൽ സുമേഷിയിലെ കിംഗ്‌ സൗദ് മെഡിക്കൽ സിറ്റിയിൽ കഴിയുന്ന വിജയന്റെ വിവരങ്ങൾ ലഭ്യമാകുകയും, ഇദ്ദേഹത്തെ കേളി ഏറ്റെടുക്കുകയായിരുന്നു.

ആശുപത്രിയിലെ ഡോക്ടർമാരുമായി സംസാരിച്ച് രോഗവിവരങ്ങൾ മനസ്സിലാക്കി നാട്ടിലെ കുടുംബത്തിന്  കൈമാറി. ശസ്ത്രക്രിയക്കിടയിൽ പക്ഷാഘാതം സംഭവിച്ചതിനാലാണ് അബോധാവസ്ഥയിൽ ആയതെന്നും ഏത് സമയവും ബോധം തിരിച്ചു കിട്ടിയേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. പിന്നീട് ഒരു മാസത്തോളം തൽസ്ഥിതി തുടർന്നു. മൂന്ന് മാസത്തെ തുടർച്ചയായ ചികിത്സക്കൊടുവിൽ വിജയന് ബോധം തിരിച്ചുകിട്ടി. പക്ഷെ, പക്ഷാഘാതത്തിന്റെ ഭാഗമായി എഴുന്നേൽക്കുവാനോ  സംസാരിക്കുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നു. നിത്യ സന്ദർശകരായി കേളി പ്രവർത്തകർ എല്ലാവിധ സഹായങ്ങൾക്കുമായി  വിജയനോടൊപ്പം നിന്നു. തുടർ ചികിത്സയുടെ ഭാഗമായി രണ്ടു മാസത്തിനു ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു. അഞ്ചുമാസത്തെ ആശുപത്രി വാസത്തിനൊടുവിൽ ഡിസ്ചാർജ്  ചെയ്തു,  കേളി പ്രവർത്തകരോടോപ്പം താമസിച്ചു.

തുടർന്ന് കമ്പനിയുമായി സംസാരിച്ചു, മുടങ്ങിയ ശമ്പള കുടിശ്ശികയും, നാട്ടിലേക്ക് അവധിയിൽ പോകുന്നതിനുള്ള രേഖകളും ടിക്കറ്റും വാങ്ങിയെടുത്തു. കമ്പനി ആറുമാസത്തെ ലീവ് അനുവദിച്ചതിനെ തുടർന്ന് , എയർ ഇന്ത്യയുടെ  വീൽചെയർ ടിക്കറ്റിൽ ചോവ്വാഴ്ച വിജയൻ നാട്ടിലേക്ക് മടങ്ങി. കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, മലാസ് ഏരിയ കൺവീനർ പിഎൻഎം റഫീക്, അനിൽ അറക്കൽ ,കേളി മലാസ്  ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി എന്നിവർ റിയാദ് എയർ പോർട്ടിൽ നിന്ന് യാത്രയാക്കി. ഭാര്യയും മകളും ചേർന്ന് തിരുവനന്തപുരം എയർപോർട്ടിൽ വിജയനെ സ്വീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!