ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, മലപ്പുറത്തെ കൊച്ചു പാകിസ്താനെന്ന് ആക്ഷേപിച്ചു – ഓർമിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപതുകളില്‍ ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശാഭിമാനി പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലീഗ് എംഎൽഎ പി.ഉബൈദുല്ലയാണു പിണറായിയിൽനിന്നു പുസ്തകം ഏറ്റുവാങ്ങിയത്.

മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ കൊച്ചു പാകിസ്താനെന്ന് ആര്‍.എസ്.എസും മറ്റ് ചിലരും ആക്ഷേപിച്ചു. 60-കളില്‍ ഇടതുപക്ഷവുമായി ലീ​ഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അതിനെ ആക്ഷേപിച്ച ചിലര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. അവര്‍ക്ക് വിഷമമാകും, അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തുംചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരു ആശയസംഹിത രാജ്യത്തിന്റെ ഭരണാധികാരം ഉപയോ​ഗിച്ച് ശ്രമം നടത്തുന്നു. ഇവർ അധികാരം ലഭിച്ചപ്പോൾ ഈ വിധത്തിൽ പെരുമാറുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല.

1921-ലെ മലബാര്‍ കാര്‍ഷിക കലാപത്തെ മുസ്ലിം ജനതയുടെ ഹാലിളക്കമെന്ന് ബ്രിട്ടീഷ് സാമ്രാജിത്വം വിശേഷിപ്പിച്ചു. മാപ്പിള കലാപമെന്ന് മുദ്രയടിച്ച് അതേ വഴിക്ക് തന്നെ നീങ്ങുകയാണ് ഹിന്ദുത്വ വര്‍ഗീയ ശക്തികളും ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ സാമ്രാജ്യത്വവിരുദ്ധ പോരാളികളുടെ പട്ടികയിൽനിന്ന് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയും വെട്ടിനീക്കാനാണ് ഹിന്ദുത്വ വർ​ഗീയതയുടെ പുത്തന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

Share
error: Content is protected !!