ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: ഇലക്ട്രിക്കൽ ജോലിക്കിടെ ഷോർട്ട് സർക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് മലയാളി പ്രവാസിക്ക് ദാരുണാന്ത്യം. തീ പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയിൽ പടീറ്റതിൽ രവീന്ദ്രൻ, ജഗദമ്മ ദമ്പതികളുടെ മകൻ റിജിൽ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബർ 11ന് റിയാദിൽനിന്ന് 767 കിലോമീറ്റർ അകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്.

സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യനായ റിജിൽ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. തുടർന്ന് ശരീരത്തിലേക്ക് തീ ആളിപ്പിടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു. ഉടൻ തന്നെ റഫ്ഹ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 13ാം തീയതി വിദഗ്ധ ചികിത്സക്കായി മെഡിക്കൽ വിമാനത്തിൽ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്ച (ജനു. ഏഴ്) രാത്രി എട്ടോടെയാണ് മരിച്ചത്. അവിവാഹിതനാണ്.

ഒന്നര വർഷം മുമ്പാണ് കമ്പനിയിലേക്ക് ഇലക്ട്രീഷ്യൻ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. വന്ന ശേഷം ഇത് വരെ നാട്ടിൽ പോയിട്ടില്ല. ഒരു സഹോദരനുണ്ട്. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇതുവരെ ഒപ്പം നിന്ന് പരിചരണം നൽകിയത് സഹപ്രവർത്തകനായ കിളിമാനൂർ സ്വദേശി അഖിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അഖിലിനെ സഹായിക്കാൻ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡൻറ് മാത്യു ജോസഫ്, ജീവകാരുണ്യ കൺവീനർ ഷിജോ ചാക്കോ എന്നിവർ രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

 

Share
error: Content is protected !!