ഗ്യാൻവാപി പള്ളിപരിസരത്ത് ക്ഷേത്രനിർമാണം: ഹിന്ദു സംഘടനകൾക്ക് അനുകൂല ഉത്തരവുമായി അലഹബാദ് ഹൈക്കോടതി, മസ്ജിദ് കമ്മിറ്റിയുടെ ഹരജി തള്ളി

ഉത്തർപ്രദേശിലെ ഗ്യാൻവാപി കേസിൽ ഹിന്ദു സംഘടനകൾക്ക് അനുകൂല ഉത്തരവുമായി അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്. ആരാധനാലയ നിയമം തടസ്സമല്ല. ആറുമാസത്തിനുള്ളിൽ കീഴ്ക്കോടതി ഹർജി തീർപ്പാക്കണം. വീണ്ടും സർേവ ആവശ്യമെങ്കിൽ ആർക്കിയോളജി സർവേ വിഭാഗത്തിന് അനുമതി നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ഗ്യാൻവാപി മസ്ജിദ് പൊളിച്ചുമാറ്റി അവിടെ ക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് കോടതി പരിഗണിച്ചിരുന്നത്. 1991 മുതലുള്ള ഹരജികളാണു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ നേരത്തെ വിശദമായി വാദം കേട്ടിരുന്നു. ഇതിൽ വിധി പറയാനായി ഇന്നത്തേക്കു മാറ്റിവച്ചതായിരുന്നു. ഇതിൽ മസ്ജിദ് കമ്മിറ്റിയും ഉത്തർപ്രദേശിലെ സുന്നി വഖഫ് ബോർഡും ശക്തമായി എതിർത്തിരുന്നു.

പള്ളിയുടെ പരിസരത്ത് ക്ഷേത്രം നിർമിക്കണമെന്ന ആവശ്യത്തെ ചോദ്യം ചെയ്ത് ഗ്യാൻവാപി മസ്ജിദ് മനേജ്മെന്റ് കമ്മിറ്റിയായ അൻജുമാൻ ഇൻതെസാമിയ മസ്ജിദ് കമ്മിറ്റി (എഐഎംസി) ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജി സർവെ വിഭാഗം നടത്തിയ സർവെയുടെ റിപ്പോർട്ട് ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്ത റിപ്പോർട്ടാണ് സമർപ്പിച്ചത്.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) നൂറോളം ദിവസമെടുത്താണ് പള്ളിയുടെ സർവേ പൂർത്തിയാക്കിയത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് ഹിന്ദു സംഘടനകൾ സർവെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം അവഗണിച്ചാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനടുത്ത് ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!